കണ്ണൂര്‍ എ.ഡി.എം നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ തെളിവുകള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ കെ.മഞ്ജുഷ നല്കിയ ഹര്‍ജിയില്‍ ഇന്ന് കോടതി വിധി പറയും. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്)യാണ് ഇന്ന് വിധി പറയുക.
രേഖകള്‍ സംരക്ഷിച്ചില്ലെങ്കില്‍, ഭാവിയില്‍ കേസന്വേഷണം വേറെയേതെങ്കിലും ഏജന്‍സിയെ ഏല്പിക്കുകയാണെങ്കില് തെളിവുകള്‍ കിട്ടാതാകുമെന്ന വാദവുമായാണ് ഹര്‍ജി ഫയല്‍ചെയ്തത്. സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് മഞ്ജുഷ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.
ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യ, യാത്രയയപ്പ് യോഗത്തിന്റെ മുഖ്യ സാക്ഷിയായ ജില്ലാ കളക്ടർ അരുൺ കെ. വിജയൻ, പെട്രോൾ പമ്പ് തുടങ്ങാൻ അപേക്ഷ നൽകിയ ടി.വി.പ്രശാന്ത് എന്നിവരുടെ ഫോൺ കോൾ, ടവർ ലോക്കേഷൻ വിവരങ്ങൾ സംരക്ഷിക്കാൻ കോടതി നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി.



