വൈദ്യൂതി ചാര്‍ജ് വീണ്ടും വര്‍ദ്ധിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ആരോപിച്ചു. വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടിയ ജനങ്ങളെ കൊള്ളയടിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.

പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇത് അഞ്ചാം തവണയാണ് വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുന്നത്. ഗാര്‍ഹിക ഉപഭോക്താക്കളോടൊപ്പം കാര്‍ഷിക ഉപഭോക്താക്കളും വൈദ്യുതി നിരക്ക് വര്‍ദ്ധനവിന്റെ തിക്തഫലം അനുഭവിക്കുകയാണ്.

വൈദ്യുതി ബോര്‍ഡിന്റെയും സര്‍ക്കാരിന്റെയും കെടുകാര്യസ്ഥത മൂലമാണ് നിരക്ക് വര്‍ദ്ധിപ്പിക്കേണ്ടിവന്നത്. വൈദ്യതി ബോര്‍ഡ് ജനങ്ങള്‍ക്ക് ഉപകാര പ്രദമാവുന്നതിന് പകരം ജനങ്ങളെ കൊളളയടിക്കാനുള്ള സ്ഥാപനമായി മാറിയെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.

ദീര്‍ഘകാല കരാറുകളില്‍ ഏര്‍പ്പെടുന്നതും അത് റദ്ദാക്കുന്നതും വ്യക്തമായ കാഴ്പ്പാടില്ലാതെയാണെന്നത് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുകയാണ്. ഇക്കാര്യം ബി ജെ പി നേരത്തെ ചൂണ്ടിക്കാണിച്ചതാണ്. വര്‍ദ്ധിപ്പിച്ച വൈദ്യുതി നിരക്ക് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. ഇല്ലെങ്കില്‍ ശക്തമായ ബഹുജന പ്രക്ഷോഭം നേരിടേണ്ടിവരുമെന്നും കെ സുരേന്ദ്രന്‍ മുന്നറിയിപ്പ് നല്‍കി.