സ്വതന്ത്ര സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച സുധാകരനെതിരെ സി.പി.എം അമ്ബലപ്പുഴ ഏരിയാകമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനത്തെയും രാഷ്ട്രീയ വിശദീകരണ യോഗത്തെയും കുറിച്ച് എഴുതിയ പോസ്റ്റിലാണ് സുധാകരന്റെ പരാമർശം.
ജി. സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ്
ജി സുധാകരനെ തുറന്നു കാണിക്കാൻ എന്നു പറഞ്ഞ് അമ്ബലപ്പുഴയിലെ പാർട്ടി ഭാരവാഹികള്‍ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടത്തിയ അരക്കിലോമീറ്റർ പ്രകടനത്തിലും തുടർന്ന് നടന്ന പൊതുയോഗത്തിലും അക്രമാസക്തമായ ഭീഷണികളാണ് മുഴങ്ങി കേട്ടത്. കൂടാതെ രാഷ്ട്രീയവും പ്രസംഗത്തില്‍ ഉടനീളം വ്യക്തമാക്കി ജില്ലാ സെക്രട്ടറി ആർ നാസർ പറഞ്ഞത് “കാണിച്ചു തരും. ഇയാളെ നേരത്തെ പുറത്താക്കേണ്ടതായിരുന്നു അതിനുള്ള ഭാഗ്യം എനിക്കുണ്ടായില്ല ” അധ്യക്ഷനായിരുന്ന ജില്ലാ കമ്മിറ്റി അംഗം ഓമനക്കുട്ടനും സ്വാഗതം പറഞ്ഞ ഏരിയ സെക്രട്ടറി ഷംജിയും പ്രഖ്യാപിച്ചു ” “സുധാകരരാ വർഗ്ഗ വഞ്ചകാ നിന്നെ വെച്ചു പൊറുപ്പിക്കില്ല” മഹിളാ അസോസിയേഷൻ അഖിലേന്ത്യാ നേതാവും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ സുജാത സുധാകരന് പാർട്ടി നല്‍കിയ സ്ഥാനമാനങ്ങളെ പറ്റി വിശദീകരിച്ചു. എംഎല്‍എ സലാം പതിവു രീതിയില്‍ അതിരൂക്ഷമായ ആക്രമണങ്ങള്‍ അഴിച്ചുവിട്ടു.
സംഘാടകരുടെ എതിരാളികള്‍ 700 പേർ പങ്കെടുത്തുവെന്നും അനുകൂലികള്‍ 2000 പേർ വരെ ഉണ്ടായിരുന്നുവെന്നും പ്രചരിപ്പിച്ചു. യഥാർത്ഥത്തില്‍ 1200 പേർ ഉണ്ടായിരുന്നു. ഇന്നത്തെ സ്ഥിതിയില്‍ മോശമല്ല. എന്നാല്‍ ഈ അസംബ്ലി മണ്ഡലത്തില്‍ 3500 ഓളം പാർട്ടി മെമ്ബർമാർ ഉണ്ട്. രണ്ടര ലക്ഷത്തോളം പൊതുജനങ്ങള്‍ ഉണ്ട്. 700 ആയാലും രണ്ടായിരം ആയാലും പാർട്ടി മെമ്ബർമാർ പകുതിപോലും പങ്കെടുത്തില്ല. പൊതുജനങ്ങള്‍ എത്രപേർ പങ്കെടുത്തു? 5000 പേരുടെ പ്രകടനം എന്നാണ് പ്രഖ്യാപിച്ചിരുന്നത്. ഒരു സ്വതന്ത്രനായ എന്നെ നേരിടാൻ ഇത്ര വലിയ കോലാഹലം ആവശ്യമുണ്ടോ? ജില്ലാ സെക്രട്ടറി നാസർ കോളേജില്‍ പഠിക്കുമ്ബോള്‍ ആദ്യം കെ എസ് യുക്കാരനായിരുന്നല്ലോ? ഡിഗ്രിക്ക് വന്നപ്പോഴാണ് എസ് എഫ് ഐ ആയത്. പിന്നീട് പാർട്ടി മെമ്ബറായി. എസ്‌എഫ്‌ഐ യിലെ പാർട്ടി മെമ്ബർമാരുടെ യോഗം വിളിക്കുന്നത് സെക്രട്ടറിയേറ്റ് അംഗമായ ചാർജ്കാരൻ ഞാനായിരുന്നു. ആ നാസർ ആണ് എന്നെ കൈകാര്യം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.



