ബീഹാറിലെ ജ്വല്ലറികളിൽ ഹിജാബ്, ബുർഖ, മാസ്‌ക് അല്ലെങ്കിൽ ഹെൽമെറ്റ് എന്നിവ ധരിച്ച് മുഖം മറച്ചെത്തുന്ന ഉപഭോക്താക്കൾക്ക് പ്രവേശനം നിഷേധിക്കാൻ ജ്വല്ലറി ഉടമകളുടെ സംഘടന തീരുമാനിച്ചു. മുഖം പൂർണ്ണമായോ ഭാഗികമായോ മറയ്ക്കുന്ന രീതിയിലുള്ള വസ്ത്രധാരണം അനുവദിക്കില്ലെന്നാണ് സംസ്ഥാനത്തെ ജ്വല്ലറി ഉടമകളുടെ പൊതുവായ തീരുമാനം. സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ ഇതിനകം തന്നെ ഈ നിയന്ത്രണം നടപ്പിലാക്കി തുടങ്ങിയിട്ടുണ്ട്.

ജ്വല്ലറികളിൽ തുടർച്ചയായുണ്ടാകുന്ന മോഷണങ്ങളും കവർച്ചാ ശ്രമങ്ങളും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സുരക്ഷാ നടപടികൾ കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഓൾ ഇന്ത്യ ജ്വല്ലേഴ്‌സ് ആൻഡ് ഗോൾഡ് ഫെഡറേഷന്റെ (എഐജെജിഎഫ്) നിർദ്ദേശപ്രകാരമാണ് ഈ സുപ്രധാന തീരുമാനമെടുത്തിരിക്കുന്നത്. 

2026 ജനുവരി 08 വ്യാഴാഴ്ച മുതൽ സംസ്ഥാനവ്യാപകമായി ഈ നിയമം പ്രാബല്യത്തിൽ വരുമെന്നാണ് അറിയിച്ചിരിക്കുന്നത്. പല കടയുടമകളും തങ്ങളുടെ സ്ഥാപനങ്ങൾക്ക് മുന്നിൽ പുതിയ നിയന്ത്രണങ്ങൾ വ്യക്തമാക്കുന്ന ‘പ്രവേശനമില്ല’ എന്ന അറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു കഴിഞ്ഞു.

എന്നാൽ, ജ്വല്ലറി ഉടമകളുടെ ഈ നീക്കത്തിനെതിരെ ബിഹാറിൽ രാഷ്ട്രീയ പ്രതിഷേധം ശക്തമാവുകയാണ്. ഈ തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്നും ഇന്ത്യ ഉയർത്തിപ്പിടിക്കുന്ന മതനിരപേക്ഷ മൂല്യങ്ങൾക്കും പാരമ്പര്യങ്ങൾക്കും വിരുദ്ധമാണെന്നും വിവിധ സംഘടനകൾ ആരോപിക്കുന്നു. വ്യക്തികളുടെ മതസ്വാതന്ത്ര്യത്തിനായുള്ള മൗലികാവകാശത്തെ വെട്ടിക്കുറയ്ക്കാനുള്ള ആസൂത്രിത ശ്രമമാണിതെന്ന് രാഷ്ട്രീയ ജനതാദൾ (ആർജെഡി) വക്താവ് ഇജാസ് അഹമ്മദ് കുറ്റപ്പെടുത്തി. ഈ വിവാദ നീക്കത്തിന് പിന്നിൽ ബിജെപിയും ആർഎസ്എസുമാണെന്ന് ഇജാസ് അഹമ്മദ് ആരോപിച്ചു. 

സുരക്ഷയുടെ പേരിൽ ഒരു വിഭാഗത്തെ ലക്ഷ്യം വയ്ക്കുന്ന നടപടിയാണിതെന്ന വിമർശനവും ഉയരുന്നുണ്ട്. അതേസമയം, കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർ മുഖം മറയ്ക്കുന്നത് തിരിച്ചറിയുന്നതിന് തടസ്സമാകുന്നുവെന്നും, സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ ഫലപ്രദമാക്കാൻ ഈ നിയന്ത്രണം അത്യാവശ്യമാണെന്നുമാണ് ജ്വല്ലറി ഉടമകളുടെ വാദം. വരും ദിവസങ്ങളിൽ ഈ വിഷയത്തിൽ കൂടുതൽ പ്രതിഷേധങ്ങളും ചർച്ചകളും ഉണ്ടാകാൻ സാധ്യതയുണ്ട്.