മധുരെ: പൊങ്കൽ ആഘോഷം പാരമ്യത്തിലെത്തിയതോടെ തമിഴ് ജനതയുടെ സ്വന്തം ജല്ലിക്കെട്ടിന് ആവേശോജ്വല തുടക്കം. തൈപ്പങ്കൽ ദിവസമായ ഇന്ന് മധുരൈ ജില്ലയിലെ അവനിയാപുരം ഗ്രാമം പോർക്കളത്തിലെ വീരവിളയാട്ടിന് വേദിയാകും. മാട്ടുപൊങ്കൽ ദിവസമായ ബുധനാഴ്ച മധുരൈയിലെ പാലമേട്ടിൽ ജല്ലിക്കെട്ട് നടക്കും. വ്യാഴാഴ്ച അളങ്കനല്ലൂർ ജല്ലിക്കെട്ടിന് സാക്ഷ്യം വഹിക്കും. ജില്ലാ ഭരണകൂടത്തിൻ്റെ കർശന മാർഗനിർദേശങ്ങളും സുരക്ഷാക്രമീകരണങ്ങളും പാലിച്ചാണ് ജല്ലിക്കെട്ട് അരങ്ങേറുക.

ഇടനാഴിയായ വടിവാസലിലൂടെ പ്രത്യേകം തയ്യാറാക്കിയ പോർക്കളത്തിലേക്ക് പാഞ്ഞുവരുന്ന കാളക്കൂറ്റനെ മുതുകിൽ പിടിച്ചടക്കുന്ന വീരന്മാരിൽ ഒരാളാകും വിജയി. അത്രയേറെ ശ്രദ്ധ വേണ്ട മത്സരത്തിൽ കണ്ണൊന്നുമാറിയാൽ കാളയുടെ കൂർത്ത കൊമ്പ് വയറ്റിൽ കുത്തിക്കയറും. ആയുധമേതുമില്ലാതെ സ്വന്തം കൈമാത്രം ഉപയോഗിച്ച് കാളയെ മെരുക്കുന്ന വീരന് നാട്ടിൽ ഹീറോയുടെ പരിവേഷമാകും പിന്നീട്.

തൈപ്പൊങ്കൽ ദിവസം ജല്ലിക്കെട്ടിന് ആദ്യം വേദിയാകുന്ന അവനിയാപുരത്ത് 1,100 കാളകളും 900 വീരന്മാരും മത്സരത്തിൽ പങ്കെടുക്കും. ഏറ്റവും മികച്ച കാളയുടെ ഉടമയ്ക്ക് 11 ലക്ഷം രൂപ വിലവരുന്ന ട്രാക്ടറാണ് സമ്മാനമായി ലഭിക്കുക. ഏറ്റവും മികച്ച വീരന് എട്ടു ലക്ഷം രൂപയുടെ കാറും സമ്മാനമായി ലഭിക്കും. നിരവധി സമ്മാനങ്ങളും മത്സരാർഥികളെ കാത്തിരിക്കുന്നുണ്ട്. മത്സരത്തിന് മുന്നോടിയായി വിപുലമായ സുരക്ഷാക്രമീരണങ്ങൾ പോലീസ് സ്ഥലത്ത് ഒരുക്കിയിട്ടുണ്ട്. മത്സരത്തിന് മുന്നോടിയായി കാളകളെയും വീരന്മാരെയും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. ഇതിന് ശേഷമാകും ഇവരെ മത്സരിക്കാൻ അനുവദിക്കുക. ഇക്കഴിഞ്ഞ ശനിയാഴ്ച പുതുക്കോട്ടൈ ജില്ലയിലെ തച്ചൻകുറിശ്ശിയിൽ ജല്ലിക്കെട്ട് അരങ്ങേറിയിരുന്നു. തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ ജല്ലിക്കെട്ട് മത്സരം നടക്കുന്നത് പുതുക്കോട്ടൈ ജില്ലയിലാണ്.

മധുരെ ജില്ലാ ഭരണകൂടം പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ പ്രകാരം, ഒരു കാളയ്ക്ക് ജില്ലയിലെ മൂന്ന് മത്സരങ്ങളിൽ മാത്രമേ പങ്കെടുക്കാനാകൂ. ഉടമസ്ഥനും പരിശീലകനും മാത്രമേ കാളയെ അനുഗമിക്കാൻ പാടുള്ളൂ. മത്സരത്തിൽ പങ്കെടുക്കുന്ന വീരന്മാരും കാളയുടമകളും മധുരൈ ജില്ലാ ഭരണകൂടത്തിൻ്റെ ഔദ്യോഗിക വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുകയും രേഖകൾ ഹാജരാക്കുകയും വേണം. മാനദണ്ഡങ്ങൾ പ്രകാരം യോഗ്യരായവരെയാകും മത്സരത്തിലേക്ക് തിരഞ്ഞെടുക്കുക. യോഗ്യരായ മത്സരാർഥികൾക്ക് ജില്ലാ ഭരണകൂടം നൽകുന്ന ടോക്കൺ ഉപയോഗിച്ചു മാത്രമേ മത്സരത്തിൽ പങ്കെടുക്കാനാകൂ.