പള്ളിക്കുന്നിലെ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ജില്ലാ കമ്മിറ്റിയംഗം പിപി ദിവ്യയ്ക്ക് പിന്തുണയുമായി സിപിഎമ്മിലെ ഒരു വിഭാഗം നേതാക്കള്‍ രംഗത്തെത്തി. ദിവ്യ റിമാന്‍ഡില്‍ കഴിയുന്ന പള്ളിക്കുന്നിലെ വനിതാ ജയിലിലാണ് കണ്ണൂര്‍ ജില്ലയിലെ ചില പ്രമുഖ നേതാക്കള്‍ രഹസ്യമായി സന്ദര്‍ശനം നടത്തിയത്. പാര്‍ട്ടി ഔദ്യോഗികമായി പിന്തുണയ്ക്കാതിരിക്കുമ്പോഴാണ് നേതാക്കളുടെ രഹസ്യ ജയില്‍ സന്ദര്‍ശനം.

ഇവരില്‍ പലരും ജയിലില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകരെ കാണാനെന്ന വ്യാജേനെയാണ് എത്തിയത്. സിപിഎം നേതാക്കളായ ജില്ലാ പഞ്ചായത്തംഗങ്ങളും ജയിലില്‍ എത്തി. ഇതിനിടെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്റെ ഭാഗമായ പള്ളിക്കുന്ന് വനിതാ ജയിലില്‍ ദിവ്യയ്ക്ക് വിഐപി പരിഗണനയാണ് ആഭ്യന്തരവകുപ്പിന്റെ നിര്‍ദ്ദേശത്താല്‍ ജയില്‍ അധികൃതര്‍ ഒരുക്കിയിട്ടുള്ളത്. 

പ്രത്യേക സെല്‍ ഇതിനായി സജ്ജീകരിച്ചു. ജയിലില്‍ ലഭ്യമാവുന്നതില്‍ ഏറ്റവും മികച്ച സെല്ലാണ് ഒരുക്കിയത്. ദിവ്യ റിമാന്‍ഡിലാവുമെന്ന് സൂചന ലഭിച്ചപ്പോള്‍ തന്നെ ജയിലിലും ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. റിമാന്‍ഡ് തടവുകാരിയായതിനാല്‍ പുറത്ത് വരാന്തയിലുടെ നടക്കാനും പുന്തോട്ടത്തിലും കൃഷിയിടത്തിലും പോകാന്‍ അനുമതിയുണ്ട്. 

ബെഡ്, പുതപ്പ്, തലയിണ എന്നിവയും നല്‍കിയിട്ടുണ്ട്. ഭക്ഷണം ജയില്‍ മെനു അനുസരിച്ചിട്ടുള്ളതാണെങ്കിലും പ്രത്യേക ഭക്ഷണം എന്തെങ്കിലും ആഗ്രഹമുണ്ടെങ്കില്‍ എത്തിച്ചു കൊടുക്കാനും സംവിധാനങ്ങളുണ്ട്. നവീന്‍ ബാബു മരിച്ച സംഭവത്തില്‍ ആത്മഹത്യ പ്രേരണാ കുറ്റത്തിന് റിമാന്‍ഡിലായ പിപി ദിവ്യ അചഞ്ചലമായ മനസോടെയാണ് ജയിലില്‍ കഴിയുന്നതെന്നാണ് വിവരം.

താനിതൊക്കെ ഒരു ത്രില്ലായി ആണ് കാണുന്നതെന്നാണ് ദിവ്യ തന്റെ സന്ദര്‍ശകരില്‍ ചിലരോട് പറഞ്ഞതത്രെ.. നവീന്‍ ബാബു മരിച്ചത് അപ്രതീക്ഷിതമാണെങ്കില്‍ ഇതിന് പിന്നില്‍ താനാണെന്ന് വരുത്തി തീര്‍ക്കാനുള്ള മാധ്യമ വേട്ടയാണ് നടക്കുന്നതെന്നാണ് ദിവ്യയുടെ പക്ഷം. തലശേരി സെഷന്‍സ് കോടതിയില്‍ ദിവ്യയുടെ അഭിഭാഷകന്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. ഏതാണ്ട് ഒരാഴ്ചയോളമാകും കോടതി ഇതു പരിഗണിക്കാനെന്നാണ് വിവരം.