തെരുവ് നായ വിഷയത്തിൽ മൃഗസ്‌നേഹികൾക്ക് നേരെ പരിഹാസവുമായി സുപ്രീംകോടതി രംഗത്ത്. കടിക്കാതിരിക്കാന്‍ തെരുവുനായ്ക്കൾക്ക് കൗണ്‍സിലിംഗ് നല്‍കണമെന്നും ഇനി അത് മാത്രമേ ബാക്കിയുള്ളുവെന്നും ആണ് സുപ്രീംകോടതി പരിഹസിച്ചത്. രാജ്യത്തെ തെരുവുനായ പ്രശ്നത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ പരിഹാസം ഉണ്ടായത്. 

അതേസമയം നായകള്‍ രാവിലെ ഏത് മാനസിക അവസ്ഥയിലാണ് എന്ന് എങ്ങനെ അറിയാനാകുമെന്നും നിങ്ങള്‍ക്ക് ഇക്കാര്യം തിരിച്ചറിയാനാകുമോയെന്നും സുപ്രീംകോടതി ചോദിച്ചു. തെരുവുനായ്ക്കള്‍ കടുത്ത ഭീഷണി ഉയര്‍ത്തുന്നുവെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

‘കഴിഞ്ഞ 20 ദിവസത്തിനകം രണ്ട് ഹൈക്കോടതി ജഡ്ജിമാര്‍ തെരുവുനായ ആക്രമണത്തിനിരയായി. രാജസ്ഥാന്‍ ഹൈക്കോടതിയിലെ രണ്ട് ജഡ്ജിമാരാണ് തെരുവുനായ ആക്രമണത്തിനിരയായത്. ഇതില്‍ ഒരു ജഡ്ജിയുടെ ആരോഗ്യാവസ്ഥ ഗുരുതരമാണ്’ എന്നും സുപ്രീംകോടതി കൂട്ടിച്ചേർത്തു. ഇടക്കാല ഉത്തരവില്‍ മറുപടി നല്‍കാത്ത സംസ്ഥാനങ്ങള്‍ക്ക് നേരെ കടുത്ത നടപടിയുണ്ടാകുമെന്ന് സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.