ഇസ്രയേൽ-ഇറാൻ സംഘർഷം ഒരാഴ്ച പിന്നിടുമ്പോഴും അയവില്ലാതെ തുടരുകയാണ്. ഇറാന്റെ ഉന്നത സൈനിക കമാൻഡർമാരെയും ആണവ ശാസ്ത്രജ്ഞരെയുംകൊലപ്പെടുത്തിയ ഇസ്രയേൽ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനിയെയാണ് ലക്ഷ്യമിടുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം അവസാനിക്കണമെങ്കിൽ ഖമീനി ഇല്ലാതാവണമെന്ന് ഇസ്രയേൽ പറയുന്നു. ഇറാന്റെ പരമോന്നത നേതാവിനെതിരേ ഇസ്രയേൽ പരസ്യമായി ഭീഷണി ഉയർത്തുമ്പോൾ മുൻ ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈനെ വധിക്കാനുള്ള ഇസ്രയേലിന്റെ നീക്കം പരാജയപ്പെട്ടതാണ് ഇപ്പോൾ ചർച്ചയാകുന്നത്. 1990-കളുടെ തുടക്കത്തിലായിരുന്നു സദ്ദാമിനെ ഇസ്രയേൽ ലക്ഷ്യമിട്ടത്. ‘ഓപ്പറേഷൻ ബ്രാംബിൾ ബുഷ്’ എന്നാണ് ഈ ദൗത്യത്തിന് മൊസാദ് നൽകിയ പേര്.
ഓപ്പറേഷൻ ബ്രാംബിൾ ബുഷ്
1991-ലെ ഗൾഫ് യുദ്ധത്തെത്തുടർന്നാണ് സദ്ദാം ഹുസൈനെ അപകടകാരിയായി ഇസ്രയേൽ കണക്കാക്കി തുടങ്ങുന്നത്. യുദ്ധത്തിൽ പങ്കാളി അല്ലായിരുന്നിട്ട് കൂടി ഇസ്രയേലിന് ഇറാഖിൽനിന്ന് സ്കഡ് മിസൈൽ ആക്രമണങ്ങൾ നേരിടേണ്ടി വന്നു. ഇറാഖിന്റെ ആണവ, രാസ, ജൈവ ആയുധശേഷിയെ സംബന്ധിച്ച് യുഎൻ ഉദ്യോഗസ്ഥർ നടത്തിയ വെളിപ്പെടുത്തലും ദൗത്യത്തിന് പ്രചോദനമായി. സദ്ദാം മരകമായ ആയുധങ്ങൾ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ടുകളും വന്നതോടെ ഇസ്രയേലിന്റെ ഉറക്കം നഷ്ടപ്പെട്ടു. 1991-ൽ ഇസഹാക്ക് ഷാമിറായിരുന്നു ഇസ്രയേലിന്റെ പ്രധാനമന്ത്രി. ഓപ്പറേഷന് അംഗീകാരം നൽകാൻ ഐഡിഎഫ് ചീഫ് ഓഫ് സ്റ്റാഫ് യെഹൂദ് ബരാക്, പ്രധാനമന്ത്രി ഇസഹാക്ക് ഷാമിറിനെയും പിന്നീട് അദ്ദേഹത്തിന്റെ പിൻഗാമിയായ ഇസഹാക്ക് റാബിനെയും പ്രേരിപ്പിച്ചു. 1992 ജനുവരിയിൽ, സദ്ദാമിനെ വധിക്കാനുള്ള വഴികൾ പരിശോധിക്കാൻ അദ്ദേഹം അമിറാം ലെവിന്റെ നേതൃത്വത്തിൽ ഒരു സംഘത്തെ രൂപീകരിച്ചു.
സദ്ദാമിനെ കൊലപ്പെടുത്താൻ വിവിധ വഴികൾ ആലോചിച്ചു. സദ്ദാം പങ്കെടുക്കുന്ന പരിപാടിയിൽ വിമാനം ഇടിച്ചിറക്കാനും ആധുനിക സൗകര്യങ്ങളുള്ള ഒരു സ്റ്റുഡിയോ യൂറോപ്യൻ ഷെൽ കമ്പനി വഴി സദ്ദാമിന് വിറ്റ് അദ്ദേഹം പ്രസംഗിക്കുമ്പോൾ സ്ഫോടനം സൃഷ്ടിക്കാനും ഇസ്രയേൽ ആലോചിച്ചു. അതിനിടെയാണ് സദ്ദാമിന്റെ അമ്മാവനായ ഖൈറുള്ള തൽഫയ്ക്ക് മാരകമായ അസുഖം ബാധിച്ചതായി ഇസ്രയേൽ അറിയുന്നത്. ജോർദ്ദാനിൽ ചികിത്സയിലുള്ള തൽഫ മരിച്ച് കഴിഞ്ഞാൽ തിക്രിത്തിലെ കുടുംബ സെമിത്തേരിയിൽ ശവസംസ്കാര ചടങ്ങുകൾ നടക്കും. ഈ സമയത്ത് സദ്ദാമിനെ പതിയിരുന്ന് ആക്രമിക്കാൻ മൊസാദ് പദ്ധതിയിട്ടു. അറബികളുടെ വേഷം ധരിച്ച് ഇസ്രയേൽ കമാൻഡോ യൂണിറ്റായ സയറെത് മത്കലിലെ അംഗങ്ങൾ നുഴഞ്ഞുകയറി സദ്ദാമിന്റെ വാഹനവ്യൂഹത്തിന് നേരേ മിസൈലുകൾ അയക്കാനായിരുന്നു പദ്ധതി. മൊസാദ് രഹസ്യവിവരങ്ങൾ നൽകിയപ്പോൾ, ഐഡിഎഫിന്റെ ഉന്നത ഉദ്യോഗസ്ഥർ ഓപ്പറേഷന് അംഗീകാരം നൽകി.
1992 നവംബർ 5-ന്, സയറെത് മത്കൽ അംഗങ്ങൾ നെഗേവ് മരുഭൂമിയിൽ പരിശീലനം നടത്താൻ ഒത്തുകൂടി. ലൈവ് മിസൈലുകളാണ് സംഘം പരിശീലനത്തിനായി ഉയോഗിച്ചത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടെന്ന ധാരണയിലായിരുന്നു അത്. എന്നാൽ, പരിശീലനത്തിനിടെ ഒരു കമാൻഡോ അബദ്ധത്തിൽ സ്വന്തം ടീമിന് നേരേ യഥാർഥ മിസൈൽ ഉപയോഗിച്ചു. അഞ്ച് പേർ കൊല്ലപ്പെടുകയും ആറു പേർക്ക് പരിക്കേൽക്കുകയും ചെയ്തതോടെ ഓപ്പറേഷൻ ദുരന്തത്തിൽ കലാശിച്ചു.
ആഭ്യന്തര അന്വേഷണത്തിൽ ആസൂത്രണം, ആശയവിനിമയം, അപകടസാധ്യത വിലയിരുത്തൽ എന്നിവയിൽ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തി. രണ്ട് ദിവസത്തിന് ശേഷം, ഓപ്പറേഷൻ ബ്രാംബിൾ ബുഷ് ഔദ്യോഗികമായി റദ്ദാക്കി. എന്നിരുന്നാലും കമാൻഡോകളുടെ മരണം വർഷങ്ങളോളം പൊതുജനങ്ങളിൽനിന്ന് രഹസ്യമായി സൂക്ഷിക്കുകയും സദ്ദാമിനെ വധിക്കാനുള്ള ഓപ്പറേഷൻ രഹസ്യമായി തുടരുകയും ചെയ്തു.