ഇറാനിലെ ഭരണമാറ്റം ഇസ്രായേലിന്റെ സൈനിക നടപടിയുടെ ലക്ഷ്യമല്ലെന്ന് ഇസ്രയേല്‍ വിദേശകാര്യ മന്ത്രി ഗിഡിയന്‍ സാര്‍. എന്നിരുന്നാലും ഇത്തരമൊരു ഭരണമാറ്റം അനന്തരഫലമായി ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

‘ഇറാന്റെ ആണവ പദ്ധതിയില്‍ ഗുരുതരമായ നാശനഷ്ടങ്ങള്‍ വരുത്തുക’ എന്നതാണ് ഇസ്രയേലിന്റെ മുന്‍ഗണനയെന്ന് അദ്ദേഹം പറഞ്ഞു. ദൗത്യം ഇതുവരെ പൂര്‍ത്തിയായിട്ടില്ലെന്നും സാര്‍ കൂട്ടിച്ചേര്‍ത്തു. ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ശേഷികളെ ഗണ്യമായി ദുര്‍ബലപ്പെടുത്തുക, ഇസ്രായേലിനെ ഇല്ലാതാക്കാനുള്ള ഇറാനിയന്‍ ഭരണകൂടത്തിന്റെ പദ്ധതിക്ക് വലിയ തിരിച്ചടി നല്‍കുക എന്നിവയാണ് മറ്റു ലക്ഷ്യങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി. തങ്ങള്‍ക്ക് മുന്നില്‍ ഇനിയും ലക്ഷ്യങ്ങളുണ്ടെന്നും ഗിഡിയന്‍ സാര്‍ പറഞ്ഞു. ഇറാനില്‍ ഇസ്രായേലി യുദ്ധവിമാനങ്ങള്‍ ഇപ്പോള്‍ വ്യോമ മേധാവിത്വം നിലനിര്‍ത്തുന്നുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു.