ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ 51 പലസ്തീനികള്‍ കൊല്ലപ്പെട്ടു. വടക്കന്‍ ഗാസയിലെ ബെയ്ത്ത് ഹനൂമില്‍ സ്‌ഫോടനത്തില്‍ 5 ഇസ്രയേല്‍ സൈനികരും കൊല്ലപ്പെട്ടതായാണ് വിവരം. 14 സൈനികര്‍ക്കു പരുക്കേറ്റു. ദോഹയില്‍ നടക്കുന്ന വെടിനിര്‍ത്തല്‍ ചര്‍ച്ചയില്‍ ഇരുപക്ഷത്തെയും 80 ശതമാനത്തോളം ഭിന്നതകള്‍ പരിഹരിച്ചെങ്കിലും അന്തിമ ധാരണയാകാന്‍ ഏതാനും ദിവസം കൂടിയെടുക്കുമെന്നാണ് ഇസ്രയേല്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. 

ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവിന്റെ യുഎസ് സന്ദര്‍ശനം തുടരവേയാണ് ആക്രമണം നടന്നത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് അടുത്ത ദിവസം ദോഹയിലെത്തും. വടക്കന്‍ ഗാസയില്‍ സ്‌ഫോടക വസ്തു പൊട്ടിയാണ് 5 സൈനികര്‍ കൊല്ലപ്പെട്ടത്. സ്‌ഫോടനത്തിന് ശേഷം കനത്ത വെടിവയ്പ് ഉണ്ടാകുകയായിരുന്നു. രണ്ടാഴ്ച മുന്‍പ് ഖാന്‍ യൂനിസില്‍ സൈനിക വാഹനത്തില്‍ ഘടിപ്പിച്ച ബോംബ് പൊട്ടി 7 ഇസ്രയേല്‍ സൈനികരും കൊല്ലപ്പെട്ടിരുന്നു.

ഡോണള്‍ഡ് ട്രംപും നെതന്യാഹുവും ഇന്ന് വീണ്ടും കൂടിക്കാഴ്ച നടത്തിയേക്കും. വെടിനിര്‍ത്തല്‍, ബന്ദികളുടെ മോചനം എന്നിവ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ഖത്തറില്‍ നിന്നുളള പ്രതിനിധിസംഘം വൈറ്റ്ഹൗസിലെത്തിയിട്ടുണ്ട്.