പരവൂര്‍: കേരളത്തിലെ പറമ്പുകളില്‍ ആര്‍ക്കും വേണ്ടാതെ പാഴായിപ്പോയിരുന്ന ചക്കയ്ക്ക് ഇപ്പോള്‍ വിപണിയില്‍ പൊന്നുംവില. ഓരോ ദിവസവും നൂറുകണക്കിന് ലോഡ് ചക്കയാണ് കേരളത്തിന്റെ അതിര്‍ത്തി കടന്ന് ഉത്തരേന്ത്യയിലേക്കും വിദേശ രാജ്യങ്ങളിലേക്കും പോകുന്നത്.
വിദേശത്ത് ചക്ക ഉത്പന്നങ്ങള്‍ക്ക് ഡിമാന്‍ഡ് വര്‍ധിച്ചതും ഭക്ഷ്യസംസ്കരണ മേഖലയില്‍ ചക്കയുടെ ഉപയോഗം കൂടിയതുമാണ് ഈ മാറ്റത്തിനു പ്രധാന കാരണം.
ജനുവരി മുതല്‍ ചക്ക ശേഖരിക്കുന്ന സംഘങ്ങള്‍ സജീവമാകാറുണ്ട്. മൂപ്പെത്താത്ത ഇടിച്ചക്കയ്ക്കാണ് ഉത്തരേന്ത്യന്‍ വിപണിയില്‍ പ്രിയമേറെ. കര്‍ഷകരില്‍നിന്ന് കിലോയ്ക്ക് എട്ടു മുതല്‍ 12 രൂപ വരെ നല്കി ശേഖരിക്കുന്ന ഇടിയന്‍ചക്ക മധ്യപ്രദേശ് പോലുള്ള സംസ്ഥാനങ്ങളില്‍ എത്തുമ്പോള്‍ കിലോയ്ക്ക് 60 രൂപ വരെയായി ഉയരുന്നു.
ഗള്‍ഫ് രാജ്യങ്ങളിലേക്കും വന്‍തോതില്‍ ചക്ക കയറ്റുമതി ചെയ്യുന്നുണ്ട്. ചക്കയില്‍നിന്ന് ബിസ്കറ്റ്, ഐസ്ക്രീം, ഹല്‍വ, ജാം തുടങ്ങിയ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന യൂണിറ്റുകള്‍ വര്‍ധിച്ചതോടെ കൂഴച്ചക്കയ്ക്കും ഇപ്പോള്‍ ആവശ്യക്കാരുണ്ട്.
മുമ്പ് പള്‍പ്പിനായി മറ്റ് സംസ്ഥാനങ്ങളെ ആശ്രയിച്ചിരുന്ന കമ്പനികള്‍ ഇപ്പോള്‍ കേരളത്തിലെ പ്രാദേശിക യൂണിറ്റുകളെയാണ് സമീപിക്കുന്നത്. എന്നാൽ, ചക്കയ്ക്ക് വില കൂടിയത് ചിപ്സ് നിര്‍മാതാക്കളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. 10 കിലോയുള്ള ചക്കയ്ക്ക് 400 രൂപയിലധികം നല്‍കേണ്ടിവരുന്നത് ഉത്പാദനചെലവ് വര്‍ധിപ്പിക്കുന്നതായി ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തെ ചക്ക ഉത്പാദനത്തിന്റെ 45 ശതമാനവും കേരളത്തിലാണെങ്കിലും ഇതിന്റെ 30 ശതമാനത്തോളം ഇപ്പോഴും പാഴായിപ്പോകുന്നുണ്ടെന്നാണ് കണക്കുകള്‍. എങ്കിലും ആധുനിക സംസ്കരണ രീതികള്‍ വ്യാപകമാകുന്നതോടെ കര്‍ഷകര്‍ക്ക് വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ലാഭം കൊയ്യാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.



