ന്യൂഡൽഹി: ഐആർഎസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ കവർച്ച നടത്തി മകളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഡൽഹി കൈലാഷിൽ നടന്ന സംഭവത്തിൽ ആൽവാർ സ്വദേശി രാഹുൽ (19) ആണ് പിടിയിലായത്.
ഇയാൾ ഈ വീട്ടിലെ മുൻ ജോലിക്കാരനാണെന്ന് പോലീസ് പറഞ്ഞു. ഒരു മാസം മുമ്പ് രാഹുലിനെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടിരുന്നു. ഓൺലൈൻ ഗെയിമുകൾക്ക് അടിമയായ രാഹുൽ പലരിൽ നിന്നും പണം കടംവാങ്ങിയിരുന്നു. ഇതേച്ചൊല്ലി പ്രശ്നങ്ങളുണ്ടായതോടെയാണ് ഇയാളെ ജോലിയിൽനിന്ന് പുറത്താക്കിയത്.
തുടർന്ന് കഴിഞ്ഞ ദിവസം വീട്ടിൽ അതിക്രമിച്ച് കയറിയ രാഹുൽ യുവതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയശേഷം കവർച്ച നടത്തി മടങ്ങുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.
ആൽവാറിൽനിന്ന് ഡൽഹിയിലേക്ക് തിരിക്കുന്നതിന് തൊട്ടുമുൻപ് പ്രതി ഒരു യുവതിയെ പീഡനത്തിന് ഇരയാക്കിയിരുന്നു. ഇയാൾക്കെതിരെ പീഡനം, കൊലപാതകം, കവർച്ച തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തതെന്ന് പോലീസ് പറഞ്ഞു.



