കളിക്കളത്തിലെ പ്രതിഷേധത്തിന് പിന്നാലെ സ്വന്തം നാട്ടിൽ രാജ്യദ്രോഹികളെന്ന് മുദ്രകുത്തപ്പെട്ട ഇറാൻ വനിതാ ഫുട്ബോൾ താരങ്ങൾക്ക് ഇരുകൈയും നീട്ടി അഭയം നൽകി ഓസ്ട്രേലിയ. മത്സരത്തിന് മുൻപ് ദേശീയഗാനം ആലപിക്കാൻ വിസമ്മതിച്ച അഞ്ച് ഇറാൻ വനിതാ താരങ്ങൾക്കാണ് ഓസ്ട്രേലിയൻ സർക്കാർ ഔദ്യോഗികമായി മാനുഷിക വിസ അനുവദിച്ചത്. സ്വന്തം നാട്ടിലേക്ക് മടങ്ങിയാൽ ജീവൻ അപകടത്തിലാകുമെന്ന തിരിച്ചറിവിലാണ് താരങ്ങൾ ഓസ്ട്രേലിയയിൽ അഭയം തേടിയത്.
ഇറാനിൽ യുദ്ധം നടക്കുന്ന സാഹചര്യത്തിൽ താരങ്ങളുടെ ഈ പ്രതിഷേധം വലിയൊരു ഭരണവിരുദ്ധ നീക്കമായാണ് രാജ്യം കണ്ടത്. ഇതോടെയാണ് ഇവരെ യുദ്ധകാലത്തെ രാജ്യദ്രോഹികളായി ഇറാൻ ഭരണകൂടം പ്രഖ്യാപിച്ചത്. എന്നാൽ ഈ താരങ്ങളുടെ ദുരവസ്ഥ രാജ്യത്തെ ജനങ്ങളെ വല്ലാതെ സ്പർശിച്ചുവെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസ് കാൻബറയിൽ നടന്ന വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ‘ഈ ധീരരായ സ്ത്രീകൾ ഇവിടെ തികച്ചും സുരക്ഷിതരാണ്. അവർ ഓസ്ട്രേലിയയെ സ്വന്തം വീടായി തന്നെ കാണണം,’ എന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
ഓസ്ട്രേലിയൻ ആഭ്യന്തര മന്ത്രാലയം അഭയം ലഭിച്ച താരങ്ങളുടെ പേരുകൾ ഔദ്യോഗികമായി പുറത്തുവിട്ടു. ഇറാൻ ടീം ക്യാപ്റ്റൻ സഹ്റ ഘാൻബാരി, മിഡ്ഫീൽഡർമാരായ ഫത്തേമെ പസൻഡിഡെ, സഹ്റ സർബാലി അലിഷാ, മോന ഹമൗദി, ഡിഫൻഡർ ആതേഫെ റമസാനിസാദെ എന്നീ അഞ്ച് പേർക്കാണ് രാജ്യത്ത് തുടരാനുള്ള മാനുഷിക വിസ നൽകിയിരിക്കുന്നത്.
2026 ലെ എ.എഫ്.സി (ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ) വനിതാ ഏഷ്യൻ കപ്പിൽ പങ്കെടുക്കുന്നതിനായാണ് ഇറാൻ ടീം ഓസ്ട്രേലിയയിലെ ക്വീൻസ്ലാൻഡിലെത്തിയത്. രാജ്യത്ത് നടക്കുന്ന ആഭ്യന്തര പ്രശ്നങ്ങൾക്കും യുദ്ധസാഹചര്യങ്ങൾക്കുമെതിരെയുള്ള ശക്തമായ സന്ദേശമായാണ് താരങ്ങൾ കളിക്കളത്തിൽ ഈ പ്രതിഷേധം സംഘടിപ്പിച്ചതെന്നാണ് ഓസ്ട്രേലിയയുടെ വിലയിരുത്തൽ.
അഭയം തേടിയ അഞ്ച് പേരൊഴികെ, ഇറാൻ ടീമിലെ ബാക്കിയുള്ള അംഗങ്ങൾ ഇപ്പോൾ ഓസ്ട്രേലിയയിലെ ഗോൾഡ് കോസ്റ്റിലുള്ള ഒരു ഹോട്ടലിലാണുള്ളതെന്ന് ഓസ്ട്രേലിയൻ ആഭ്യന്തര മന്ത്രി ടോണി ബർക്ക് പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ ഇറാനിലേക്ക് മടങ്ങാൻ ആഗ്രഹിക്കാത്ത മറ്റ് ടീം അംഗങ്ങൾക്കും വേണമെങ്കിൽ ഓസ്ട്രേലിയയിൽ തുടരാനുള്ള അവസരം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര കായിക വേദിയിൽ ഇറാൻ ഭരണകൂടത്തിന് കനത്ത തിരിച്ചടിയാകുകയാണ് ഈ സംഭവം.



