പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കെ ഇറാനെതിരെയുള്ള നാവിക ഉപരോധം അമേരിക്കൻ സൈന്യം ശക്തമാക്കി. കഴിഞ്ഞ മൂന്ന് ദിവസമായി ഹുർമുസ് കടലിടുക്ക് വഴി ഒരൊറ്റ ഇറാനിയൻ കപ്പലിനെ പോലും കടന്നുപോകാൻ അനുവദിച്ചിട്ടില്ലെന്ന് യു.എസ് സെൻട്രൽ കമാൻഡ് വ്യാഴാഴ്ച അറിയിച്ചു. ഉപരോധം ലംഘിച്ച് പുറത്തുകടക്കാൻ ശ്രമിച്ച പത്തോളം കപ്പലുകളെ യു.എസ് യുദ്ധക്കപ്പലുകൾ തടയുകയും നിർബന്ധപൂർവ്വം തിരിച്ചയക്കുകയും ചെയ്തു.
തിങ്കളാഴ്ച മുതലാണ് അമേരിക്കൻ നാവികസേന ഇറാനിയൻ തുറമുഖങ്ങളിൽ നിന്ന് പുറപ്പെടുന്ന കപ്പലുകൾക്ക് കർശന വിലക്ക് ഏർപ്പെടുത്തിയത്. ബുധനാഴ്ച ബന്ദർ അബ്ബാസ് തുറമുഖത്തുനിന്ന് പുറപ്പെട്ട ഇറാനിയൻ ചരക്ക് കപ്പലിനെ യു.എസ്.എസ് സ്പ്രൂവൻസ് എന്ന യുദ്ധക്കപ്പൽ തടഞ്ഞതാണ് ഇതിൽ ഏറ്റവും ഒടുവിൽ നടന്നത്. ഉപരോധം ആരംഭിച്ച ശേഷം ഇതുവരെ ഒരു ഇറാനിയൻ കപ്പലും ലക്ഷ്യസ്ഥാനത്ത് എത്തിയിട്ടില്ലെന്ന് സെൻട്രൽ കമാൻഡ് വക്താവ് അവകാശപ്പെട്ടു.
ഇസ്‌ലാമാബാദിൽ നടന്ന ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്നാണ് ട്രംപ് ഭരണകൂടം പൂർണമായ നാവിക ഉപരോധം പ്രഖ്യാപിച്ചത്. ഇറാനുമായി ബന്ധപ്പെട്ട സമുദ്രവ്യാപാരം തടഞ്ഞുകൊണ്ട് തെഹ്‌റാനുമേൽ സമ്മർദം വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. അമേരിക്കയുടെ ഈ നീക്കം നിലവിലുള്ള വെടിനിർത്തൽ കരാറുകളുടെ ലംഘനമാണെന്ന് ഇറാൻ ആരോപിച്ചു. തങ്ങളുടെ സാമ്പത്തിക താൽപര്യങ്ങൾ സംരക്ഷിക്കപ്പെട്ടില്ലെങ്കിൽ ഹുർമുസ് കടലിടുക്കിലെ തന്ത്രപരമായ നിലപാടുകളിൽ നിന്ന് പിന്നോട്ടില്ലെന്ന് ഇറാൻ സുപ്രീം ലീഡറുടെ സൈനിക ഉപദേഷ്ടാക്കൾ മുന്നറിയിപ്പ് നൽകി.
യു.എസ് സൈന്യം പൂർണ്ണ നിയന്ത്രണം അവകാശപ്പെടുമ്പോഴും, ചില സൂപ്പർടാങ്കറുകൾ ഉപരോധം മറികടന്ന് പേർഷ്യൻ ഗൾഫിലേക്ക് പ്രവേശിച്ചതായി റിപ്പോർട്ടുകളുണ്ട്. വി.എൽ.സി.സി ആർ.എച്ച്.എൻ ഉൾപ്പെടെയുള്ള രണ്ട് വമ്പൻ ടാങ്കറുകൾ കഴിഞ്ഞ ദിവസങ്ങളിൽ മേഖലയിൽ എത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ ഇവ ഇറാൻ തുറമുഖങ്ങളുമായി ബന്ധപ്പെട്ടവയല്ലെന്നും അതിനാൽ തടയാതിരുന്നതാണെന്നുമാണ് യു.എസ് നൽകുന്ന വിശദീകരണം.



