ഇറാൻ്റെ പുതിയ പരമോന്നത നേതാവായ മുജ്തബ ഖമേനിയെ ലക്ഷ്യം വച്ചുകൊണ്ട് പരിഹാസരൂപേണയുള്ള പ്രസ്താവനയുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. കൊല്ലപ്പെട്ട അയത്തുള്ള അലി ഖമേനിയുടെ പിൻഗാമിയായി വന്ന മുജ്തബ ഖമേനി “ഏതോ ഒരു രൂപത്തിൽ ജീവനോടെയുണ്ട്” (alive in some form) എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ഇറാന്റെ ഭരണകൂടം തകർച്ചയുടെ വക്കിലാണെന്നും (falling apart) അദ്ദേഹം അവകാശപ്പെട്ടു.
ഹോർമുസ് കടലിടുക്കിലെ എണ്ണക്കപ്പലുകളുടെ നീക്കം സംബന്ധിച്ചും ട്രംപ് നിർണ്ണായകമായ പരാമർശം നടത്തി. ഇറാൻ്റെ ഉപരോധ ഭീഷണിയെ അവഗണിച്ച് മുന്നോട്ട് പോകാൻ കപ്പൽ ഉടമകൾ അല്പം “ധൈര്യം” (Guts) കാണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇറാൻ്റെ നാവിക ശേഷി തങ്ങൾ ഏതാണ്ട് ഇല്ലാതാക്കി കഴിഞ്ഞുവെന്നും അതിനാൽ കപ്പലുകൾ ഭയപ്പെടേണ്ടതില്ലെന്നുമാണ് ട്രംപിൻ്റെ വാദം. തന്ത്രപ്രധാനമായ ഈ കടൽപ്പാതയിലൂടെയുള്ള ചരക്ക് നീക്കം പുനരാരംഭിക്കാൻ കപ്പൽ കമ്പനികൾ തയ്യാറാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
അമേരിക്കൻ നാവികസേന മേഖലയിൽ ഉണ്ടെന്നും കപ്പലുകൾക്ക് സംരക്ഷണം നൽകാൻ സന്നദ്ധമാണെന്നും ട്രംപ് ആവർത്തിച്ചു. എന്നാൽ, സൈന്യം നിലവിൽ കപ്പലുകൾക്ക് അകമ്പടി സേവിക്കാൻ സജ്ജമല്ലെന്ന ഉദ്യോഗസ്ഥരുടെ മുൻ പ്രസ്താവനകൾക്ക് വിരുദ്ധമാണ് ട്രംപിൻ്റെ ഈ പുതിയ നിലപാട്. എണ്ണവില നിയന്ത്രിക്കാനും ആഗോള ഊർജ്ജ വിപണി സാധാരണ നിലയിലാക്കാനും കപ്പലുകൾ കടലിടുക്കിലൂടെ സഞ്ചരിക്കേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം കരുതുന്നു.



