ഇറാനും അമേരിക്കയും തമ്മിൽ നടക്കുന്ന നയതന്ത്ര ചർച്ചകളിൽ അന്തിമ തീരുമാനം പരമോന്നത നേതാവ് മൊജ്തബ ഖാംനെയുടേതായിരിക്കുമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ വ്യക്തമാക്കി. കരാറിന് പരമോന്നത നേതാവിന്റെ ‘അനുമതി’ അത്യാവശ്യമാണെന്നും, അദ്ദേഹത്തിന്റെ അനുമതിയില്ലാതെ തീരുമാനങ്ങൾ കൈക്കൊള്ളില്ലെന്നും പ്രസിഡന്റ് പറഞ്ഞു. വെടിനിർത്തൽ കരാർ ഖാംനെയുടെ അനുമതിയില്ലാതെയാണ് പ്രസിഡന്റ് അംഗീകരിച്ചതെന്ന് ഒരു കടുത്ത നിലപാടുള്ള ഇറാനിയൻ എംപി കർമാൻ ഗസൻഫരി വിമർശനമുന്നയിച്ചതിന് പിന്നാലെയാണ് പ്രസിഡന്റിന്റെ വിശദീകരണം. മാർച്ച് 8-ന് സ്ഥാനമേറ്റ ശേഷം 56-കാരനായ ഖാംനെ പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ലെങ്കിലും മുതിർന്ന ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്.

യുഎസ്-ഇറാൻ കരാറിലെ പ്രധാന വ്യവസ്ഥകളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. 60 ദിവസത്തെ വെടിനിർത്തൽ നീട്ടൽ, ഹോർമുസ് കടലിടുക്ക് തുറക്കൽ, ആണവ പദ്ധതികൾ നിയന്ത്രിക്കാനുള്ള ചർച്ചകൾ എന്നിവയാണ് കരാറിലുള്ളത്. കരാറിന്റെ ഭാഗമായി ഹോർമുസ് കടലിടുക്കിലെ ഖനി നീക്കം ചെയ്യാനും ടോളുകൾ ഒഴിവാക്കി ഗതാഗതം സുഗമമാക്കാനും ഇറാൻ സമ്മതിച്ചതായാണ് വിവരം. പകരം അമേരിക്ക ഇറാനിയൻ തുറമുഖങ്ങളിലെ ഉപരോധം നീക്കുകയും എണ്ണ വ്യാപാരത്തിനുള്ള ചില ഉപരോധങ്ങൾ താൽക്കാലികമായി പിൻവലിക്കുകയും ചെയ്യും. ആണവായുധം നിർമ്മിക്കില്ലെന്ന് ഇറാൻ ഉറപ്പ് നൽകുകയും യുഎൻ മേൽനോട്ടത്തിൽ ആണവ സമ്പുഷ്ടീകരണ പരിപാടികൾ ചർച്ച ചെയ്യുകയും ചെയ്യും. അന്തിമ കരാർ ഒപ്പിടുന്നതുവരെ യുഎസ് സൈന്യം മേഖലയിൽ തുടരുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഒന്നോ രണ്ടോ വിഷയങ്ങളിൽ ഇപ്പോഴും ഭിന്നത നിലനിൽക്കുന്നുണ്ടെന്ന് തസ്നീം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. മരവിപ്പിച്ച ഇറാനിയൻ ഫണ്ടുകൾ വിട്ടുനൽകുന്നതിലും എണ്ണ വിപണനവുമായി ബന്ധപ്പെട്ട ഉപരോധങ്ങൾ നീക്കുന്നതിലുമാണ് പ്രധാന തർക്കം. അമേരിക്കൻ തടസ്സങ്ങൾ തുടർന്നാൽ കരാർ അന്തിമമാക്കാൻ കഴിയില്ലെന്ന് ഇറാൻ പാകിസ്താൻ മധ്യസ്ഥർ വഴി അറിയിച്ചു.