യുദ്ധത്തെ തുടര്‍ന്ന് അടച്ചിട്ട വ്യോമാതിര്‍ത്തി തുറന്ന് ഇറാന്‍. ടെഹ്റാനിലെ മെഹ്റാബാദ്, ഇമാം ഖുമൈനി രാജ്യാന്തര വിമാനത്താവളങ്ങളും രാജ്യത്തിന്റെ വടക്ക്, കിഴക്ക്, പടിഞ്ഞാറ്, തെക്ക് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളുമാണ് വീണ്ടും തുറന്നത്. ഇസ്ഫഹാന്‍, തബ്രിസ് എന്നിവിടങ്ങള്‍ ഒഴികെയുള്ള രാജ്യത്തുടനീളമുള്ള എല്ലാ വിമാനത്താവളങ്ങളില്‍ നിന്നുമുള്ള ആഭ്യന്തര, രാജ്യാന്തര വിമാന സര്‍വീസുകള്‍ രാവിലെ 5നും വൈകിട്ട് 6നും ഇടയില്‍ സര്‍വീസ് നടത്തുമെന്നും അധികൃതര്‍ അറിയിച്ചു. 

ഇറാനിലെ വിമാനത്താവളങ്ങള്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് തയ്യാറാണെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇസ്ലാമിക് റിപബ്ലിക് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുങ്ങിയാല്‍ ഉടന്‍ ഇസ്ഫഹാനിലും തബ്രിസിലും നിന്നുള്ള സര്‍വീസുകള്‍ പുനരാരംഭിക്കുമെന്നും ഇര്‍ന റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേല്‍ വ്യോമാക്രമണങ്ങള്‍ക്ക് പിന്നാലെ കഴിഞ്ഞമാസം 13 നാണ് ഇറാന്‍ വ്യോമപാത അടച്ചത്. ജൂണ്‍ 24 നാണ് ഇരുരാജ്യങ്ങള്‍ക്കും ഇടയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്. കിഴക്കന്‍ ഇറാനില്‍ നേരത്തെ വിമാന സര്‍വീസുകള്‍ ആരംഭിച്ചിരുന്നു.