ഇറാന് ആണവായുധമുണ്ടാക്കാന്‍ ഏറ്റവും കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും വേണ്ടിവരുമെന്നും ഇപ്പോഴത്തെ ഈ ഭീതി അനാവശ്യമാണെന്നും യുഎസ് ഇന്റലിജന്‍സ്. ആണവായുധ ശേഷിയുടെ ഭീതിയിലാണ് ഇസ്രയേല്‍ ഇറാന് മേല്‍ പ്രതിരോധം തീര്‍ക്കുന്നത്. ഇറാന്‍ ആണവായുധം സജീവമായി ലക്ഷ്യമിടുന്നില്ലെന്ന് മാത്രമല്ല, ആണവായുധ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ അവര്‍ മൂന്ന് വര്‍ഷം വരെയെടുക്കുമെന്നും ഇന്റലിജന്‍സ് വൃത്തങ്ങളെ ആധാരമാക്കി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഇറാന്റെ പ്രധാന ആണവ കേന്ദ്രങ്ങളില്‍ മിസൈലുകളും ഡ്രോണ്‍ ആക്രമണവും നടത്തി ഇസ്രയേല്‍ വന്‍പ്രഹരമാണ് ഏല്‍പ്പിച്ചത്. എന്നാല്‍ ഭൂമിക്കടിയിലുള്ള പരീക്ഷണ കേന്ദ്രങ്ങളെ ഇസ്രയേല്‍ മിസൈലുകള്‍ക്ക് ഒന്നും ചെയ്യാന്‍ സാധിച്ചില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇപ്പോഴത്തെ ആക്രമണത്തിന്റെ തോത് അനുസരിച്ച് മാസങ്ങള്‍ക്കകം ഇറാന് ആണവ കേന്ദ്രങ്ങള്‍ക്കേറ്റ കേടുപാടുകള്‍ പരിഹരിക്കാന്‍ കഴിഞ്ഞേക്കും.

യുറേനിയം സമ്പുഷ്ടമാക്കാന്‍ ആവശ്യമായ സെന്‍ട്രിഫ്യൂജുകള്‍ സ്ഥാപിച്ചിരിക്കുന്ന നാതാന്‍സിലെ കേന്ദ്രത്തിന് ഇസ്രയേല്‍ കാര്യമായ നാശം വരുത്തിയപ്പോഴും, ഫോര്‍ഡോയിലെ സമ്പുഷ്ടീകരണ കേന്ദ്രത്തിന് കാര്യമായി ഒന്നും സംഭവിച്ചില്ലെന്നും പറയുന്നു. അമേരിക്കന്‍ ആയുധങ്ങളുടെ സഹായമില്ലാതെ ഇസ്രയേലിന് തനിച്ച് ഈ കേന്ദ്രം തകര്‍ക്കാന്‍ കഴിയില്ലെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിട്ടുണ്ട്.