ആഗോള രാഷ്ട്രീയം ഉറ്റുനോക്കിയ ട്രംപ് ഷി ജിൻപിംഗ് ഉച്ചകോടിക്ക് പിന്നാലെ ഇറാൻ വിഷയത്തിൽ നിർണ്ണായക വെളിപ്പെടുത്തലുമായി യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ. ഇറാനെ നിയന്ത്രിക്കാൻ അമേരിക്കയ്ക്ക് ചൈനയുടെ സഹായം ആവശ്യമില്ലെന്നും ഈ പ്രതിസന്ധി ഒറ്റയ്ക്ക് കൈകാര്യം ചെയ്യാൻ തങ്ങൾക്ക് സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാൻ വിഷയത്തിൽ ചൈനയുടെ മധ്യസ്ഥത അമേരിക്ക തേടിയെന്ന വാർത്തകൾ റൂബിയോ നിഷേധിച്ചു.
പശ്ചിമേഷ്യയിലെ സമാധാനത്തെക്കുറിച്ച് ചർച്ച ചെയ്‌തെങ്കിലും, പരിഹാരത്തിനായി അമേരിക്കയ്ക്ക് കൃത്യമായ പദ്ധതികളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബീജിംഗിൽ നടന്ന ഉച്ചകോടിയിൽ വ്യാപാര കരാറുകൾക്കാണ് മുൻഗണന നൽകിയത്. അമേരിക്കൻ ഉൽപ്പന്നങ്ങൾ കൂടുതൽ വാങ്ങാൻ ചൈന സമ്മതിച്ചത് ട്രംപ് ഭരണകൂടത്തിന്റെ വിജയമായി കണക്കാക്കുന്നു. രാഷ്ട്രീയവും വ്യാപാരവും വേറിട്ടു കാണാനാണ് ട്രംപ് ആഗ്രഹിക്കുന്നത്.
ഹോർമുസ് കടലിടുക്കിലെ സുരക്ഷയിൽ ഇരുരാജ്യങ്ങൾക്കും താല്പര്യമുണ്ടെങ്കിലും, സൈനികമായ നീക്കങ്ങളിൽ ചൈനയെ പങ്കാളിയാക്കില്ല. ചൈന മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന സൂചന നൽകിയെങ്കിലും അത് നിരസിച്ചതിലൂടെ അന്താരാഷ്ട്ര തലത്തിൽ തങ്ങളുടെ കരുത്ത് തെളിയിക്കാനാണ് ട്രംപ് ശ്രമിക്കുന്നത്. ഇറാൻ മേൽ കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് തന്നെ അവരെ ചർച്ചയുടെ മേശയിലേക്ക് എത്തിക്കാൻ അമേരിക്കയ്ക്ക് സാധിക്കുമെന്നാണ് വൈറ്റ് ഹൗസിന്റെ വിലയിരുത്തൽ.



