ഇറാന്റെ തന്ത്രപ്രധാനമായ ബുഷെഹർ വിമാനത്താവളത്തിന് നേരെ അമേരിക്കയും ഇസ്രായേലും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ ഒരു യാത്രാവിമാനം തകർന്നെന്ന് ഇറാൻ മാധ്യമങ്ങൾ. വിമാനം തകർന്നതിന്റെ ദൃശ്യങ്ങൾ ഇറാൻ മാധ്യമങ്ങൾ പുറത്തുവിട്ടു. യുദ്ധസാഹചര്യത്തിൽ ഇറാന്റെ വ്യോമപാത നേരത്തെ തന്നെ അടയ്ക്കുകയും പാസഞ്ചർ സർവീസുകൾ നിർത്തിവെക്കുകയും ചെയ്തതിനാൽ വിമാനത്തിനുള്ളിൽ യാത്രക്കാർ ഉണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിമാനത്താവളത്തിലെ റൺവേയ്ക്കും മറ്റ് സാങ്കേതിക വിഭാഗങ്ങൾക്കും ആക്രമണത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്നാണ് ഇറാൻ മാധ്യമങ്ങൾ പറയുന്നത്. എന്നാൽ ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. വിമാനത്തിൽ യാത്രക്കാർ ഉണ്ടായിരുന്നോ എന്നത് സംബന്ധിച്ചുള്ള വിവരങ്ങളും ഇറാൻ മാധ്യമങ്ങൾ പങ്കുവച്ചിട്ടില്ല. അതേസമയം അതീവ സുരക്ഷാ മേഖലയായ ബുഷെഹറിനെ ലക്ഷ്യമിട്ടുള്ള ഈ നീക്കം മേഖലയിലെ സംഘർഷം കൂടുതൽ വഷളാക്കിയിരിക്കുകയാണ്.