ഇസ്രയേൽ ബീർഷെബയിലെ സോറോക്ക ആശുപത്രി ഇറാൻ നടത്തിയ ആക്രമണത്തെ യുഎൻ സുരക്ഷാ കൗൺസിൽ അപലപിക്കണമെന്ന് ഇസ്രയേൽ. യുഎൻ സുരക്ഷാ കൗൺസിൽ യോഗം ചേരാനിരിക്കെയാണ് ഇസ്രയേൽ ആവശ്യം മുന്നോട്ടുവെച്ചിരിക്കുന്നത്.

ഇറാൻറെ നടപടി യുദ്ധകുറ്റവും തീവ്രവാദവുമാണെന്നും ആക്രമിച്ചത് ജൂതർക്കും മുസ്ലിങ്ങൾക്കും ക്രിസ്ത്യാനികൾക്കും ഒരുപോലെ ചികിത്സ നൽകുന്ന ആശുപത്രിയാണെന്നും ഇസ്രയേൽ വ്യക്തമാക്കി. ഇറാൻറെ ആക്രമണത്തിൽ ഇസ്രയേലിനുണ്ടായ നഷ്ടകണക്കുകളും പുറത്തുവിട്ടു. ഇതുവരെ 450 മിസൈലുകളാണ് ഇറാൻ അയച്ചത്. 24 പേരാണ് കൊല്ലപ്പെട്ടത്. 1170 പേർക്ക് പരുക്കേറ്റു. 40ഇടങ്ങളിലാണ് മിസൈൽ പതിച്ചത്. ഇറാൻറെ മിസൈലാക്രമണത്തിൽ 25000 വസ്തുവകകളാണ് തകർന്നത്. ആക്രമണത്തെ തുടർന്ന് 6500 പേരെയാണ് ഒഴുപ്പിച്ചത്.

ആശുപത്രിക്കുനേരെ നടത്തിയ ആക്രമണത്തിൽ 45 പേർക്ക് പരുക്കേറ്റുവെന്നും ഇസ്രയേൽ വ്യക്തമാക്കി. ഇറാൻ വിദേശകാര്യ മന്ത്രിയെ നാളെ യുഎൻ മനുഷ്യാവകാശ കൗൺസിലിൽ സംസാരിക്കാൻ അവസരം നൽകിയതിനെ ഇസ്രയേൽ എതിർത്തു. സംഭവം നാണക്കേടാണെന്ന് ഇസ്രയേൽ അറിയിച്ചു. അതേസമയം, ആറക് ആണവ കേന്ദ്രത്തെ ആക്രമിച്ചതിൽ ഇറാനും സുരക്ഷാ കൗൺസിലിനെ സമീപിച്ചിട്ടുണ്ട്.ആറക് ആണവ റിയാക്ടർ ആക്രമിച്ചതിൽ നടപടി വേണമെന്നും ഇല്ലെങ്കിൽ, ആണവ നിർവ്യാപന കരാറുകളെ ഇത് ദുർബലമാക്കുമെന്നുമാണ് ഇറാൻറെ മുന്നറിയിപ്പ്

ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ച്ചിയുടെ പ്രസംഗത്തോടെയാണ് മനുഷ്യാവകാശ കൗൺസിലിൻറെ സെഷൻ ആരംഭിക്കുന്നതെന്നാണ് ഇസ്രയേൽ ഉന്നയിക്കുന്ന പ്രശ്‌നം. ഇന്നാണ് യുഎൻ സുരക്ഷാ കൗൺസിൽ യോഗം ചേരുന്നത്. ഇറാൻ-ഇസ്രയേൽ സംഘർഷവുമായി ബന്ധപ്പെട്ട തർക്കമാണിപ്പോൾ യുഎന്നിൻറെ മുമ്പാകെ എത്തിയിരിക്കുന്നത്.ഇരു രാജ്യങ്ങളുടെയു ആവശ്യത്തിൽ ഉയരുന്ന തീരുമാനം അതീവ നിർണായകമാണ്.