അമേരിക്കയിൽ പലിശ നിരക്കുകൾ ഇനിയും വർധിപ്പിക്കേണ്ടി വരുമെന്ന സൂചനയുമായി യുഎസ് ഫെഡറൽ റിസർവ്. മാർച്ചിൽ നടന്ന നിർണ്ണായക നയരൂപീകരണ യോഗത്തിന്റെ വിശദാംശങ്ങൾ (മിനിറ്റ്‌സ്) പുറത്തുവന്നതോടെയാണ് പലിശ നിരക്ക് വർധനയെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായത്. ഇറാൻ യുദ്ധത്തെത്തുടർന്നുണ്ടായ എണ്ണവില വർധനയും നിയന്ത്രണാതീതമായ പണപ്പെരുപ്പവുമാണ് പലിശ കുറയ്ക്കുന്നതിന് പകരം കൂട്ടാൻ ഉദ്യോഗസ്ഥരെ പ്രേരിപ്പിക്കുന്നത്.
ജനുവരിയിലെ യോഗത്തേക്കാൾ കൂടുതൽ ഉദ്യോഗസ്ഥർ ഇത്തവണ പലിശ വർധനയെ അനുകൂലിച്ചുവെന്നത് ശ്രദ്ധേയമാണ്. പണപ്പെരുപ്പം രണ്ട് ശതമാനമെന്ന ലക്ഷ്യത്തിലേക്ക് താഴാത്ത പക്ഷം പലിശ നിരക്ക് ഉയർത്തുന്നതാണ് ഉചിതമെന്ന് പല അംഗങ്ങളും അഭിപ്രായപ്പെട്ടു. നിലവിൽ 3.50 ശതമാനം മുതൽ 3.75 ശതമാനം വരെയാണ് അമേരിക്കയിലെ അടിസ്ഥാന പലിശ നിരക്ക്.
യുഎസ്-ഇറാൻ സംഘർഷം ലോക വിപണിയിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചതായാണ് ഫെഡറൽ റിസർവിന്റെ വിലയിരുത്തൽ. എണ്ണവില വർധിക്കുന്നത് ചരക്ക് നീക്കത്തെയും ഉത്പാദന ചെലവിനെയും ബാധിക്കുകയും ഇത് പണപ്പെരുപ്പം കുറയുന്ന പ്രക്രിയയെ മന്ദഗതിയിലാക്കുകയും ചെയ്യുന്നു. ഈ സാഹചര്യം തുടർന്നാൽ പലിശ നിരക്കുകൾ ‘ഹൈക്ക്’ ചെയ്യുന്നത് അനിവാര്യമായി വരുമെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. അതേസമയം പലിശ നിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെടുന്ന ഒരു വിഭാഗം ഉദ്യോഗസ്ഥരും ഫെഡറൽ റിസർവിനുള്ളിലുണ്ട്. യുദ്ധസാഹചര്യം അമേരിക്കയിലെ തൊഴിൽ വിപണിയെ ദോഷകരമായി ബാധിക്കാൻ സാധ്യതയുണ്ടെന്നും അവർ ചൂണ്ടിക്കാട്ടുന്നു. അത്തരമൊരു സാഹചര്യം ഉണ്ടായാൽ സാമ്പത്തിക വളർച്ചയെ സഹായിക്കാൻ പലിശ കുറയ്ക്കേണ്ടി വരുമെന്നാണ് ഇവരുടെ പക്ഷം.
ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൽ ഇപ്പോൾ ഒരു ‘കാത്തിരുന്ന് കാണുക’ എന്ന നയമാണ് സ്വീകരിച്ചിരിക്കുന്നത്. ഊർജ്ജ വിലയിലുണ്ടാകുന്ന മാറ്റങ്ങൾ അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെ എങ്ങനെ ബാധിക്കുമെന്ന് വ്യക്തമായതിന് ശേഷം മാത്രമേ അടുത്ത തീരുമാനം ഉണ്ടാകൂ. പലിശ നിരക്ക് വർധനയുണ്ടായാൽ അത് ലോകമെമ്പാടുമുള്ള ഓഹരി വിപണികളെയും ബാധിക്കാൻ സാധ്യതയുണ്ട്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ തന്നെ പലിശ നിരക്ക് കുറയ്ക്കണമെന്ന് ഫെഡറൽ റിസർവിനോട് ആവശ്യപ്പെട്ടിരുന്നു. പലിശ നിരക്ക് ഒരു ശതമാനത്തിലേക്ക് താഴ്ത്തണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. എന്നാൽ ഫെഡറൽ റിസർവ് കൈക്കൊള്ളുന്ന പുതിയ നീക്കങ്ങൾ ട്രംപിന്റെ സാമ്പത്തിക നയങ്ങളുമായി ഏറ്റുമുട്ടലിന് വഴിതെളിച്ചേക്കാം. പലിശ നിരക്ക് വർധിച്ചാൽ അത് സാധാരണക്കാരുടെ ഭവന വായ്പകളെയും വാഹന വായ്പകളെയും ബാധിക്കും. ക്രെഡിറ്റ് കാർഡ് പലിശ നിരക്കുകളും ഇതോടെ ഉയരാൻ സാധ്യതയുണ്ട്. എണ്ണവില 50 ശതമാനത്തിലധികം വർധിച്ചതാണ് പണപ്പെരുപ്പത്തിന് പ്രധാന കാരണമായി ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്.
വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ എണ്ണവിലയിൽ നേരിയ കുറവുണ്ടായെങ്കിലും പണപ്പെരുപ്പ ഭീഷണി പൂർണ്ണമായും മാറിയിട്ടില്ല. അതിനാൽ തന്നെ വരാനിരിക്കുന്ന മാസങ്ങളിലെ സാമ്പത്തിക കണക്കുകൾ ഫെഡറൽ റിസർവിനെ സംബന്ധിച്ച് നിർണ്ണായകമാണ്. ആഗോള വിപണികൾ ഈ പുതിയ നീക്കത്തെ അതീവ ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നത്.



