പശ്ചിമേഷ്യയിലെ ഇറാൻ സംഘർഷത്തെത്തുടർന്ന് രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ, യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ വൻ ഇടിവ്. മെയ് 18 തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചയുടൻ തന്നെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 96.27 ലേക്ക് രൂപയുടെ മൂല്യം കൂപ്പുകുത്തി.
തുടർച്ചയായ അഞ്ചാം ദിവസമാണ് രൂപ സർവ്വകാല റെക്കോർഡ് ഇടിവ് രേഖപ്പെടുത്തുന്നത്. തിങ്കളാഴ്ച വ്യാപാരത്തിന്റെ തുടക്കത്തിൽ തന്നെ മുൻ ദിവസത്തെ അപേക്ഷിച്ച് 20 പൈസ ഇടിഞ്ഞ് 96.17 എന്ന നിലയിലാണ് രൂപ എത്തിയത്. തുടർന്ന് മിനിറ്റുകൾക്കകം 31 പൈസ കൂടി നഷ്ടപ്പെട്ട് 96.27 ലേക്ക് താഴുകയായിരുന്നു.
ഫെബ്രുവരി 28-ന് ഇറാനിൽ യുദ്ധം ആരംഭിച്ചതു മുതൽ ഇതുവരെ രൂപയുടെ മൂല്യത്തിൽ 5.5 ശതമാനത്തോളം ഇടിവുണ്ടായിട്ടുണ്ട്. ഇതോടെ 2026-ൽ ഏഷ്യയിലെ ഏറ്റവും മോശം പ്രകടനം കാഴ്ചവെക്കുന്ന കറൻസിയായി ഇന്ത്യൻ രൂപ മാറി. രൂപയുടെ മൂല്യത്തകർച്ച തടയാൻ റിസർവ് ബാങ്ക് (RBI) വിപണിയിൽ ഇടപെട്ട് ഡോളർ വിറ്റഴിക്കുന്നുണ്ടെങ്കിലും ആഗോള പ്രതിസന്ധി മൂലം ഇടിവ് തുടരുകയാണ്. എണ്ണവില വർധനവ് ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി വർധിപ്പിക്കുമെന്ന ആശങ്കയും വിപണിയിലുണ്ട്.
ആഗോളതലത്തിൽ നിലനിൽക്കുന്ന അനിശ്ചിതത്വം സുരക്ഷിത നിക്ഷേപമെന്ന നിലയിൽ യുഎസ് ഡോളറിന്റെ മൂല്യം ഉയരാൻ കാരണമായി. ഡോളർ സൂചിക 99.30 ലേക്ക് ഉയർന്നു. ഇതിനൊപ്പം യുഎസിലെ ഏപ്രിലിലെ വ്യവസായ ഉത്പാദനം പ്രതീക്ഷിച്ചതിലും 0.7% വർധിച്ചതും ഡോളറിന് കരുത്തായി. യുഎസ് സമ്പദ്വ്യവസ്ഥ ശക്തമായി തുടരുന്നതിനാൽ ഫെഡറൽ റിസർവ് പലിശനിരക്കുകൾ ഉടൻ കുറയ്ക്കില്ലെന്ന വിലയിരുത്തലിലാണ് ആഗോള നിക്ഷേപകർ. ഇതേത്തുടർന്ന് യുഎസ് 10 വർഷ ട്രഷറി ബോണ്ട് യീൽഡ് 4.6250 ശതമാനമായി ഉയർന്നു.
ഡോളർ ഒഴുക്ക് തടയുന്നതിനും രൂപയെ സംരക്ഷിക്കുന്നതിനുമായി സ്വർണ്ണം, വെള്ളി തുടങ്ങിയവയുടെ ഇറക്കുമതി നികുതി വർധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത നിയന്ത്രണങ്ങൾ കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം നിലവിൽ വരുത്തിയിരുന്നു.



