ന്ത്യയുടെ ഇലക്ട്രോണിക്സ് കയറ്റുമതിയിൽ വൻകുതിപ്പ്. 2025-26 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിലാണ് കുത്തനെയുള്ള വർധന രേഖപ്പെടുത്തിയത്. 2024-25 ലെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 47 ശതമാനത്തിലധികം വർധനയോടെ ഇലക്ട്രോണിക്സ് കയറ്റുമതി 12.4 ബില്യൺ ഡോളറിലെത്തിയെന്ന് കേന്ദ്ര വാണിജ്യ – വ്യവസായ മന്ത്രി പിയൂഷ് ഗോയൽ എക്സിലൂടെ അറിയിച്ചു. ഇത് ‘മേക്ക് ഇൻ ഇന്ത്യ’യുടെ വിജയഗാഥയാണെന്നും 2014-15 മുതൽ ഒരു ദശാബ്ദത്തിനുള്ളിൽ നമ്മുടെ ഇലക്ട്രോണിക്സ് ഉത്പാദനം 31 ബില്യൺ ഡോളറിൽ നിന്ന് 133 ബില്യൺ ഡോളറായി വർധിക്കാൻ അത് കാരണമായെന്നും മന്ത്രി കുറിച്ചു.

നിർമ്മാണരംഗത്ത് സ്വയംപര്യാപ്തത വർധിപ്പിക്കുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായി 2014-ൽ വെറും രണ്ട് മൊബൈൽ നിർമ്മാണ യൂണിറ്റുകളിൽ നിന്ന് ഇന്ന് 300-ൽ അധികം യൂണിറ്റുകളായി ഇന്ത്യയിലെ ഉത്പാദന മേഖല വളർന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒരു മൊബൈൽ ഇറക്കുമതി രാജ്യത്തിൽ നിന്ന് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈൽ ഫോൺ നിർമ്മാതാവായി ഇന്ത്യ മാറി. ഇത് നമ്മുടെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണ്. സോളാർ മൊഡ്യൂളുകൾ, നെറ്റ്​വർക്കിങ് ഉപകരണങ്ങൾ, ചാർജർ അഡാപ്റ്ററുകൾ, ഇലക്ട്രോണിക് ഭാഗങ്ങൾ എന്നിവയും നമ്മുടെ കയറ്റുമതി ശക്തിപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചു.

ഇലക്ട്രോണിക്സ് മേഖല വലിയ തോതിലുള്ള തൊഴിലവസരങ്ങൾ സൃഷ്ടിച്ചുവെന്നും അദ്ദേഹം പോസ്റ്റിൽ വ്യക്തമാക്കി. 2014-15ൽ 38,000 കോടി രൂപയായിരുന്ന ഇലക്ട്രോണിക് സാധനങ്ങളുടെ കയറ്റുമതി കഴിഞ്ഞ ദശാബ്ദത്തിനിടെ എട്ട് മടങ്ങ് വർധിച്ച് 2024-25ൽ 3.27 ലക്ഷം കോടി രൂപയായി ഉയർന്നുവെന്നും മന്ത്രി പങ്കുവെച്ച കണക്കുകൾ വ്യക്തമാക്കുന്നു.

2014-15ൽ, ഇന്ത്യയിൽ വിറ്റ മൊബൈൽ ഫോണുകളിൽ 26% മാത്രമാണ് രാജ്യത്ത് നിർമ്മിച്ചത് ബാക്കിയുള്ളവ ഇറക്കുമതി ചെയ്യുകയായിരുന്നു. ഇപ്പോൾ ആ സ്ഥിതി പൂർണമായും മാറി. ഇന്ന് രാജ്യത്ത് വിൽക്കുന്ന എല്ലാ മൊബൈൽ ഫോണുകളുടെയും 99.2% ആഭ്യന്തരമായി നിർമ്മിച്ചവയാണ്. മൊബൈൽ ഫോൺ നിർമ്മാണത്തിന്റെ മൂല്യം 2014 സാമ്പത്തിക വർഷത്തിലെ 18,900 കോടി രൂപയിൽ നിന്ന് 2024 സാമ്പത്തിക വർഷത്തിൽ 4,22,000 കോടി രൂപയായി കുതിച്ചുയർന്നുവെന്നും കേന്ദ്രമന്ത്രി പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.