യുകെയിലുടനീളം സിനിമാ തിയേറ്ററുകളില്‍ അതിക്രമിച്ച് കയറി കങ്കണ റാണാവത്തിന്റെ സിനിമയായ ‘എമര്‍ജന്‍സി’യുടെ പ്രദര്‍ശനം തടസ്സപ്പെടുത്തിയ ഖാലിസ്ഥാന്‍ അനുകൂല തീവ്രവാദികള്‍ക്കെതിരെ ഉചിതമായ നടപടിയെടുക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. അഭിപ്രായസ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും സെലക്ടീവായി പ്രയോഗിക്കാനാവില്ലെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു. 

നടിയും ബിജെപി എംപിയുമായ കങ്കണ റാണാവത്ത് മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വേഷം ചെയ്യുന്ന സിനിമ, 1975 മുതല്‍ 1977 വരെയുള്ള 21 മാസത്തെ അടിയന്തരാവസ്ഥയെ പ്രധാനമായും കേന്ദ്രീകരിക്കുന്നു. സിഖ് സമുദായത്തെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് ചിത്രം വിവാദത്തിലായിരുന്നു.

‘നിരവധി സിനിമ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്ന ‘എമര്‍ജന്‍സി’ എന്ന സിനിമ എങ്ങനെ തടസ്സപ്പെട്ടു എന്നതിനെക്കുറിച്ചുള്ള നിരവധി റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അക്രമാസക്തമായ പ്രതിഷേധങ്ങളും ഇന്ത്യാ വിരുദ്ധ സംഘടനകള്‍ ഭീഷണിപ്പെടുത്തുന്ന സംഭവങ്ങളും സംബന്ധിച്ച് ഞങ്ങള്‍ യുകെ സര്‍ക്കാരിനോട് നിരന്തരം ആശങ്കകള്‍ ഉന്നയിക്കുന്നു,’ വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. ഖാലിസ്ഥാനി അനുകൂല പ്രക്ഷോഭകര്‍ റാണാവത്തിന്റെ ‘എമര്‍ജന്‍സി’ക്കെതിരെ യുകെയിലുടനീള പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.  യുകെയിലെ ചില തിയേറ്ററുകളില്‍ ചിത്രത്തിന്റെ പ്രദര്‍ശനം അവര്‍ തടസ്സപ്പെടുത്തി.