പാകിസ്ഥാൻ രഹസ്യമായി ആണവായുധങ്ങൾ പരീക്ഷിക്കുന്നുവെന്ന അമേരിക്കൻ പ്രസിഡൻ്റ് ട്രംപിൻ്റെ സമീപകാല പരാമർശത്തിൽ രൂക്ഷവിമർശനവുമായി ഇന്ത്യ. രഹസ്യവും നിയമവിരുദ്ധവുമായ ആണവ പ്രവർത്തനങ്ങൾ പാക് ചരിത്രത്തിൻ്റെ ഭാഗമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പ്രതികരിച്ചു. ട്രംപിൻ്റെ അഭിപ്രായത്തെ അതീവ ശ്രദ്ധയോടെയാണ് ഇന്ത്യ വീക്ഷിക്കുന്നതെന്നും അദ്ദേഹം പ്രതിവാര വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
രഹസ്യവും നിയമവിരുദ്ധവുമായ ആണവ പ്രവർത്തനങ്ങൾ പാക് ചരിത്രവുമായി ചേർന്നുപോകുന്നതാണ്. ദശാബ്ദങ്ങളായുള്ള കള്ളക്കടത്ത്, കയറ്റുമതി നിയന്ത്രണ ലംഘനങ്ങൾ, രഹസ്യ പങ്കാളിത്തം, എ.ക്യു ഖാൻ ശൃംഖല എന്നിവയെ കേന്ദ്രീകരിച്ചുള്ളതാണ് ആ ചരിത്രം എന്നും രൺധീർ ജയ്സ്വാൾ വിമർശിച്ചു. പാകിസ്ഥാൻ്റെ ഈ നിയമവിരുദ്ധ ചരിത്രത്തിലേക്ക് ഇന്ത്യ ആഗോള ശ്രദ്ധ ക്ഷണിച്ചിട്ടുണ്ട്. ഇസ്ലമാബാദിൻ്റെ ഇത്തരം പ്രവർത്തനങ്ങളിലേക്ക് ഇന്ത്യ എപ്പോഴും രാജ്യാന്തര സമൂഹത്തിൻ്റെ ശ്രദ്ധ ആകർഷിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ട്രംപിൻ്റെ പരാമർശം ലോകരാഷ്ട്രങ്ങൾക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. മൂന്ന് പതിറ്റാണ്ടിലേറെയായി യുഎസ് ആണവ പരീക്ഷണങ്ങളിൽ നിന്ന് വിട്ടുനിൽക്കുമ്പോഴും, പാകിസ്ഥാൻ ഉൾപ്പെടെ നിരവധി രാജ്യങ്ങൾ ഭൂഗർഭ ആണവ പരീക്ഷണങ്ങൾ തുടരുകയാണെന്ന് സിബിഎസ് ന്യൂസിൻ്റെ ’60 മിനിറ്റ്സ്’ പരിപാടിക്ക് നൽകിയ അഭിമുഖത്തിൽ അമേരിക്കൻ പ്രസിഡൻ്റ് ട്രംപ് അഭിപ്രായപ്പെട്ടിരുന്നു.
‘അവർ പരീക്ഷിക്കുന്നതുകൊണ്ട് ഞങ്ങളും പരീക്ഷിക്കും. ഉത്തര കൊറിയയും പാകിസ്ഥാനും തീർച്ചയായും പരീക്ഷണങ്ങൾ നടത്തുന്നുണ്ട്. എന്താണ് സംഭവിക്കുന്നതെന്ന് ആർക്കും മനസ്സിലാകാത്ത വിധം ഭൂമിക്കടിയിലാണ് അവർ പരീക്ഷണം നടത്തുന്നത്. ചെറിയൊരു പ്രകമ്പനം മാത്രമേ അനുഭവപ്പെടുകയുള്ളൂ’ എന്നും ട്രംപ് പറഞ്ഞു. അതേസമയം, ആണവപരീക്ഷണം ആദ്യം നടത്തിയതും തങ്ങളല്ല, അത് പുനരാരംഭിക്കുന്നതും തങ്ങളായിരിക്കില്ലെന്ന് പ്രതികരിച്ച പാകിസ്ഥാൻ ട്രംപിൻ്റെ ഈ വാദങ്ങളെ തള്ളിക്കളഞ്ഞു.



