തിരുവനന്തപുരം: അതിർത്തിയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ കേരളത്തിൽ കൺട്രോൾ റൂമുകൾ തുറന്നു. അതിർത്തി സംസ്ഥാനങ്ങളിലെ കേരളീയർക്കും മലയാളി വിദ്യാർഥികൾക്കും സഹായവും വിവരങ്ങളും ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിർദേശ പ്രകാരം സെക്രട്ടറിയേറ്റിലും നോർക്കയിലുമാണ് കൺട്രോൾ റൂം തുറന്നത്.

നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. അധികൃതർ നൽകുന്ന നിർദേശങ്ങൾ പാലിച്ച് സുരക്ഷിതരായി ഇരിക്കുക. സഹായം ആവശ്യമുള്ളപക്ഷം കൺട്രോൾ റൂം നമ്പറിൽ ബന്ധപ്പെടാമെന്ന് അധികൃതർ അറിയിച്ചു.

സെക്രട്ടറിയേറ്റ് കൺട്രോൾ റൂം: 0471-2517500/2517600. ഫാക്സ്: 0471 -2322600. ഇമെയിൽ: cdmdkerala@kerala.gov.in.
നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെൻ്റർ: 18004253939 (ടോൾ ഫ്രീ നമ്പർ ), 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ)

വ്യാജപ്രചരണങ്ങൾ കരുതിയിരിക്കുക

സോഷ്യൽ മീഡിയ വഴിയും പാകിസ്താനിലെ മുഖ്യധാരാ മാധ്യമങ്ങളും വഴി ആക്രമണങ്ങൾ സംബന്ധിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതായി പ്രസ് ഇൻഫോർമേഷൻ ബ്യൂറോ. ഇന്ത്യക്കാരെ ഭയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതെന്നും ഇവയുടെ സാധുത നിരന്തരം പരിശോധിച്ച് വരികയാണെന്നും പിഐബി അറിയിച്ചു. ഇന്ത്യയിലെ സോഷ്യൽ മീഡിയ ഹാൻഡിലുകൾ വഴിയും വസ്തുതാ വിരുദ്ധമായ വിവരങ്ങൾ പുറത്തുവരുന്നുണ്ട്. ഇവയെല്ലാം ഇപ്പോൾ നീക്കം ചെയ്തിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഏഴ് വീഡിയോകളാണ് പരിശോധനയ്ക്ക് വിധേയമായത്. ജലന്ധറിൽ നടന്ന ഡ്രോൺ ആക്രമണത്തിൻ്റേതെന്ന തരത്തിൽ വീഡിയോ പ്രചരിച്ചിരുന്നു. ഇത് ജനങ്ങൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തു. എന്നാൽ ഇത് ഒരു കൃഷിയിടത്തിലെ തീപിടുത്തത്തിന്റെ ദൃശ്യങ്ങളാണെന്ന് പരിശോധനയിൽ വ്യക്തമായി. ഒരു ഇന്ത്യൻ പോസ്റ്റ് പാകിസ്ഥാൻ സൈന്യം തകർത്താതായാണ് മറ്റൊരു വീഡിയോ പ്രചരിച്ചത്.

വ്യാജവും സ്ഥിരീകരിക്കാത്തതുമായ അക്കൗണ്ടുകൾ ഈ വീഡിയോ ഷെയർ ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്തു. എന്നാൽ ഇന്ത്യൻ സൈന്യത്തിൽ “20 രാജ് ബറ്റാലിയൻ” എന്നൊരു യൂണിറ്റ് ഇല്ലാത്തതിനാൽ ഈ അവകാശവാദം പൂർണ്ണമായും തെറ്റാണെന്ന് പിഐബി കണ്ടെത്തി.

പാകിസ്താൻ ഇന്ത്യയ്‌ക്കെതിരെ മിസൈൽ ആക്രമണം നടത്തിയെന്ന അവകാശവാദവുമായി ഒരു പഴയ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. എന്നാൽ ഈ വീഡിയോ 2020ൽ ലെബനനിലെ ബെയ്റൂട്ടിൽ നടന്ന ആക്രമണത്തിൻ്റാതാണെന്ന് വ്യക്തമായി. ജമ്മു കശ്മീരിലെ രജൗറിയിൽ ചാവേറാക്രമണം നടന്നതായ വാർത്തയും വസ്തുതാവിരുദ്ധമാണെന്ന് തെളിഞ്ഞു.