ചരിത്രത്തിലാദ്യമായി ഇന്ത്യയിലെ ആകെ പ്രത്യുത്പാദന നിരക്കിൽ റെക്കോഡ് ഇടിവ്. ദേശീയതലത്തിലെ പ്രത്യുത്പാദന നിരക്ക് ഒരു സ്ത്രീക്ക് 2.1 എന്ന മാനദണ്ഡത്തിൽ നിന്ന് താഴ്ന്ന് 1.9 ലെത്തി. ജനസംഖ്യാ സ്ഥിരത നിലനിർത്താൻ ആവശ്യമായ പരിധിയിലും താഴെയാണിത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള രജിസ്ട്രാർ ജനറൽ ആൻഡ് സെൻസസ് കമ്മിഷണർ ഓഫീസ് പുറത്തുവിട്ട 2024-ലെ സാംപിൾ രജിസ്ട്രേഷൻ സിസ്റ്റം സ്ഥിതിവിവരക്കണക്ക് പ്രകാരമാണിത്.
ഒരു സ്ത്രീ തൻ്റെ ജീവിതകാലത്ത് പ്രസവിക്കാൻ സാധ്യതയുള്ള കുട്ടികളുടെ ശരാശരി എണ്ണമാണ് ടിഎഫ്ആർ. ഒരു തലമുറയിൽ നിന്ന് അടുത്ത തലമുറയിലേക്ക് ജനസംഖ്യ കൂടുകയോ കുറയുകയോ ചെയ്യാതെ സ്ഥിരത നിലനിർത്താൻ ഒരു സ്ത്രീക്ക് ഉണ്ടാകേണ്ട ശരാശരി കുട്ടികളുടെ എണ്ണമാണ് റീപ്ലേസ്മെൻ്റ് ലെവൽ.
ബിഹാർ (2.9), ഉത്തർപ്രദേശ് (2.6) എന്നിവ ഒഴികെ മറ്റെല്ലാ സംസ്ഥാനങ്ങളിലും പ്രത്യുത്പാദന നിരക്ക് റീപ്ലേസ്മെൻ്റ് ലെവലിനു താഴെയാണ്. ടിഎഫ്ആർ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ന്യൂഡൽഹിയിലാണ് (1.2). 1.3 പോയിൻ്റുമായി കേരളം, തമിഴ്‌നാട്, പശ്ചിമബംഗാൾ എന്നിവയാണ് തൊട്ടുമുകളിലുള്ളത്.
1950-ൽ ഇന്ത്യയിലെ ജനസംഖ്യ 36 കോടിയായിരുന്നപ്പോൾ ഒരു സ്ത്രീക്ക് ആറ് കുട്ടികൾ എന്നതായിരുന്നു കണക്ക്. ഇപ്പോൾ രാജ്യത്തെ ജനസംഖ്യ 146 കോടിയാണ്. നിലവിൽ ഇന്ത്യയിൽ ജനസംഖ്യാ പെരുക്കം നടക്കുന്നുണ്ടെങ്കിലും വരും വർഷങ്ങളിൽ ജനനനിരക്ക് കുറഞ്ഞ് ജനസംഖ്യാ വളർച്ചാ നിരക്കിൽ ഇടിവുണ്ടാകുമെന്ന് റിപ്പോർട്ടിൽ പറയുന്നു.



