ജയിലിൽ കഴിയുന്ന പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പിടിഐ (PTI) നേതാവുമായ ഇമ്രാൻ ഖാനെ രഹസ്യമായി ആശുപത്രിയിലേക്ക് മാറ്റുന്നുവെന്ന ആരോപണവുമായി അദ്ദേഹത്തിന്റെ പാർട്ടി രംഗത്ത്.  73-കാരനായ നേതാവിനെ ആശുപത്രിയിലേക്ക് മാറ്റിയ കാര്യം കുടുംബാംഗങ്ങളെ പോലും അറിയിച്ചിട്ടില്ലെന്ന് പാർട്ടി കുറ്റപ്പെടുത്തി. ഇമ്രാൻ ഖാന്റെ ചികിത്സ വേഗത്തിലാക്കണമെന്നും, ഏതൊരു പരിശോധനയോ മരുന്നോ നൽകുന്നതും അദ്ദേഹത്തിന്റെ വ്യക്തിഗത ഡോക്ടർമാരുടെയും കുടുംബാംഗങ്ങളിൽ ഒരാളുടെയും സാന്നിധ്യത്തിൽ മാത്രമേ പാടുള്ളൂ എന്നും പിടിഐ ആവശ്യപ്പെട്ടു.

ഇമ്രാൻ ഖാന് ശരിയായ ചികിത്സ നിഷേധിക്കുന്നതായി അദ്ദേഹത്തിന്റെ കുടുംബവും നിയമസഹായ സംഘവും നേരത്തെയും ആരോപിച്ചിരുന്നു. വലതുകണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതടക്കം നിരവധി ആരോഗ്യപ്രശ്നങ്ങൾ അദ്ദേഹത്തിനുണ്ടെന്നാണ് റിപ്പോർട്ടുകൾ.

“ഞങ്ങളുടെ നേതാവ് ഇമ്രാൻ ഖാനെ കുടുംബത്തെ അറിയിക്കാതെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് രഹസ്യമായി മാറ്റാനുള്ള പദ്ധതിയെക്കുറിച്ച് പിടിഐ അതീവ ആശങ്ക പ്രകടിപ്പിക്കുന്നു. ഇത്തരം നടപടികൾ മൗലിക മനുഷ്യാവകാശങ്ങളുടെയും നിലവിലുള്ള നിയമപരമായ ആവശ്യകതകളുടെയും നഗ്നമായ ലംഘനമാണ്,” പിടിഐ പ്രസ്താവനയിൽ പറഞ്ഞു. ഒരു തടവുകാരനെ വൈദ്യപരിശോധനയ്‌ക്കോ ചികിത്സയ്‌ക്കോ മാറ്റുന്നതിന് മുമ്പ് കുടുംബാംഗങ്ങളെയും ഡോക്ടർമാരെയും വിവരം അറിയിക്കണമെന്നാണ് പാകിസ്ഥാൻ ജയിൽ നിയമങ്ങളിൽ വ്യക്തമാക്കുന്നത്.