ക്രിസ്മസ് അവധി കഴിയുന്നതുവരെ കുടിയേറ്റ വിരുദ്ധ  പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് ആവശ്യപ്പെട്ട്  ഫ്ലോറിഡയിലെ കത്തോലിക്കാ ബിഷപ്പുമാർ . “അത്തരമൊരു താൽക്കാലിക വിരാമം ഈ കുടുംബങ്ങളുടെ മനുഷ്യത്വത്തോടുള്ള പരിഗണന കാണിക്കും.കുടിയേറ്റ നിയന്ത്രണങ്ങൾ മൂലമുണ്ടാകുന്ന കഷ്ടപ്പാടുകളോട് നിസ്സംഗത പുലർത്തേണ്ട സമയമല്ല ഇപ്പോൾ എന്ന്  ബിഷപ്പുമാർ തിങ്കളാഴ്ച ട്രംപിനും ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസിനും എഴുതി.

“കുറ്റവാളിയായ നിയമവിരുദ്ധ കുടിയേറ്റക്കാരെ നാടുകടത്തുമെന്ന് അമേരിക്കൻ ജനതയ്ക്ക് നൽകിയ വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിലാണ് പ്രസിഡന്റ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടത്. അദ്ദേഹം ആ വാഗ്ദാനം പാലിക്കുകയും ചെയ്യുന്നു,” എന്നാണ്  വൈറ്റ് ഹൗസ് വക്താവ് അബിഗെയ്ൽ ജാക്സൺ മറുപടിയായി പ്രതികരിച്ചത്.

കഴിഞ്ഞ ഒരു വർഷമായി ട്രംപ് കുടിയേറ്റ നിയന്ത്രണങ്ങൾ നടത്തുന്നുണ്ട്. പള്ളികൾ, ആശുപത്രികൾ, സ്കൂളുകൾ എന്നിവയുൾപ്പെടെ സ്ഥലങ്ങൾക്ക് സമീപമുള്ള കുടിയേറ്റ അറസ്റ്റുകൾ പരിമിതപ്പെടുത്തുന്ന നയം അദ്ദേഹത്തിന്റെ ഭരണകൂടം റദ്ദാക്കുകയും  യുഎസിലുടനീളം ഫെഡറൽ ഏജന്റുമാരെ വിന്യസിക്കുകയും ചെയ്തിരുന്നു.