കാണാതായ അഞ്ച് റോഹിംഗ്യകളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ രൂക്ഷ വിമർശനവുമായി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. അനധികൃത കുടിയേറ്റക്കാരെ രാജ്യം ചുവപ്പ് പരവതാനി വിരിച്ച് സ്വീകരിക്കണോ എന്നാണ് സുപ്രീം കോടതി ചോദിച്ചത്.
നിയമവിരുദ്ധമായി പ്രവേശിച്ച ഒരാളെ രാജ്യത്ത് നിലനിർത്താൻ സംസ്ഥാനത്തിന് ബാധ്യതയുണ്ടോ എന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. പൊലീസ് കസ്റ്റഡിയില്‍ വച്ച് റോഹിംഗ്യന്‍ അഭയാര്‍ഥികളെ കാണാതായെന്ന് ആരോപിച്ച് നല്കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ പരാമര്‍ശം.
‘ആദ്യം നിങ്ങള്‍ അതിര്‍ത്തി കടന്ന് ഇന്ത്യയിലേക്ക് എത്തുന്നു. ഒരു ടണല്‍ കുഴിച്ചോ ഫെന്‍സിങ്ങ് മറികടന്നോ ഇന്ത്യയിലേക്കെത്തുന്നു. പിന്നെ നിങ്ങള്‍ പറയുന്നു. ഇന്ത്യയിലെത്തി, ഇനി ഭക്ഷണം കഴിക്കാനും താമസിക്കാനും കുട്ടികള്‍ക്ക് വിദ്യാഭ്യാസം നേടിനല്കാനുമൊക്കെയായി നിങ്ങളുടെ നിയമം ഞങ്ങള്‍ക്കു കൂടി നല്‍കണമെന്നും പറയുന്നു. ഇതുപോലെയുള്ള നിയമങ്ങള്‍ക്ക് അനുമതി നല്‍കേണ്ടതുണ്ടോ?,’ സുപ്രീം കോടതി ചോദിച്ചു.
“നമ്മുടെ രാജ്യത്തും ദരിദ്രരായ ആളുകളുണ്ട്. അവരും പൗരന്മാരാണ്. അവർക്ക് ചില ആനുകൂല്യങ്ങളും സൗകര്യങ്ങളും ലഭിക്കാൻ അർഹതയില്ലേ? എന്തുകൊണ്ട് അവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല?” അദ്ദേഹം ചോദിച്ചു. ‘റോഹിംഗ്യകളെ കേന്ദ്ര സര്‍ക്കാര്‍ അഭയാര്‍ഥികളായി അംഗീകരിച്ചിട്ടുണ്ടോ? അഭയാര്‍ഥി എന്നത് കൃത്യമായി നിര്‍വചിക്കപ്പെട്ടിട്ടുള്ള ഒരു നിയമപരമായ പദമാണ്. എന്നാല്‍ അനധികൃതമായി നുഴഞ്ഞു കയറുന്നവര്‍ക്ക് നല്കാനകുള്ള പദവിയല്ല അഭയാര്‍ഥി എന്നത്. ഇവരെയൊക്കെ ഇവിടെ നിര്‍ത്തേണ്ട ബാധ്യത നമുക്കുണ്ടോ?,’ ജസ്റ്റിസ് സൂര്യകാന്ത് ചോദിച്ചു.
ബന്ധപ്പെട്ട കക്ഷികൾ കോടതിയെ സമീപിക്കുന്നതുവരെ ഹർജി പരിഗണിക്കരുതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. തുടർന്ന് സുപ്രീം കോടതി സമാനമായ ഹർജികൾ പരിഗണിക്കുന്നതിനായി കേസ് ഡിസംബർ 16 ലേക്ക് മാറ്റി.



