ചരിത്രത്തിൽ ആദ്യമായി ന്യൂയോർക്ക് സിറ്റി ഹാൾ ഔദ്യോഗിക ഇഫ്താർ വിരുന്നിന് വേദിയായി. മേയർ സൊഹ്‌റാൻ മംദാനിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ നഗരത്തിലെ ഉദ്യോഗസ്ഥരും പ്രമുഖ നേതാക്കളും വിവിധ തുറകളിലുള്ള താമസക്കാരും പങ്കെടുത്തു. നഗരത്തിന്റെ വൈവിധ്യങ്ങളെയും എല്ലാവരെയും ഉൾക്കൊള്ളാനുള്ള പ്രതിബദ്ധതയെയും ഈ ചടങ്ങ് പ്രതിഫലിപ്പിക്കുന്നുവെന്ന് മേയർ മംദാനി പറഞ്ഞു. 2016-ൽ ന്യൂയോർക്കിന്റെ ആദ്യ മുസ്‌ലിം മേയറായി അധികാരമേറ്റ മംദാനി നേരത്തെ തന്നെ തന്റെ നിലപാടുകൾ കൊണ്ട് ശ്രദ്ധേയനാണ്.
എന്നാൽ, ഇസ്രായേൽ വിരുദ്ധ നിലപാടുകളിലൂടെ അറിയപ്പെടുന്ന ആക്ടിവിസ്റ്റ് മഹ്മൂദ് ഖലീലിനെയും കുടുംബത്തെയും ഇഫ്താറിലേക്ക് ക്ഷണിച്ചത് വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. സയണിസ്റ്റ് അനുകൂല സംഘടനകൾ ഈ നടപടിക്കെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തി. മഹ്മൂദ് ഖലീലിനെയും ഭാര്യ നൂറിനെയും മകനെയും തന്റെ ഭാര്യയ്‌ക്കൊപ്പം സ്വീകരിച്ച വിവരം മംദാനി തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. സിറിയൻ വംശജനും കൊളംബിയ സർവകലാശാലയിലെ മുൻ വിദ്യാർത്ഥിയുമായ ഖലീൽ നിലവിൽ യുഎസ് ഭരണകൂടത്തിന്റെ നിരീക്ഷണത്തിലുള്ള വ്യക്തിയാണ്.
ഗ്രീൻ കാർഡ് അപേക്ഷയിൽ കൃത്രിമം കാണിച്ചു എന്ന് ആരോപിച്ച് ഖലീലിനെ നാടുകടത്താൻ ട്രംപ് ഭരണകൂടം ശ്രമിക്കുന്നതിനിടെയാണ് മേയറുടെ ഈ നീക്കം. ഖലീൽ ഹമാസ് അനുകൂലിയാണെന്നും വിദേശനയ താത്പര്യങ്ങൾക്ക് ഭീഷണിയാണെന്നുമാണ് യുഎസ് ഇമിഗ്രേഷൻ വിഭാഗം ആരോപിക്കുന്നത്. ഇദ്ദേഹത്തെ നാടുകടത്താനുള്ള നിയമനടപടികൾ പുരോഗമിക്കവെ, സിറ്റി ഹാളിലെ വിരുന്നിൽ അദ്ദേഹം അതിഥിയായി എത്തിയത് രാഷ്ട്രീയ ചർച്ചകൾക്കും തുടക്കമിട്ടിട്ടുണ്ട്.



