തൃശൂര്‍: കെ. കരുണാകരനെക്കുറിച്ചുള്ള കെ.വി. തോമസിന്റെ പുസ്തകത്തിലെ ആരോപണങ്ങൾക്ക് മറുപടിയുമായി പത്മജ വേണുഗോപാൽ.
കെ.വി. തോമസ് കെ. കരുണാകരനെ ചതിച്ചു. കെ. കരുണാകരന് ക്ഷീണിതനായപ്പോള്‍ കെ.വി. തോമസ്, എ.കെ. ആന്റണിക്ക് അടുത്തേക്ക് പോയി. അവിടെ നിന്നാണ് പിണറായി വിജയന്റെ അടുത്തേക്ക് പോയത്. കാര്യം കാണാന്‍ ഇത്രയും നുണ പറയുന്ന ഒരു മനുഷ്യന് വേറെയില്ലെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു.
കെ കരുണാകരനും സോണിയ ഗാന്ധിയും തെറ്റാന്‍ ഞാനാണ് കാരണമെന്ന് പറയുന്നത് തെറ്റാണ്. ചാലക്കുടിയില്‍ തന്നെ മത്സരിപ്പിക്കാന്‍ അച്ഛന് ആഗ്രഹമുണ്ടായിരുന്നു. താന്‍ തന്നെയാണ് അതില്‍ നിന്നും പിന്മാറിയത്. കെ.വി. തോമസിന്റെ പുസ്തകത്തില്‍ പറയുന്നത് മുഴുവന്‍ തെറ്റാണ്. പുസ്തകം വിറ്റുപോകാന്‍ വേണ്ടിയാണ് ഇതൊക്കെ പറയുന്നത്. മരിച്ചുപോയ മനുഷ്യനോട് നന്ദി വേണ്ട, കുറ്റപ്പെടുത്തുന്നത് കണ്ടപ്പോള്‍ വിഷമം തോന്നിയെന്നും പത്മജ പറഞ്ഞു.
കെ. മുരളീധരനെ കെപിസിസി അധ്യക്ഷന്‍ ആക്കുന്നതില്‍ സോണിയ ഗാന്ധിക്ക് എതിര്‍പ്പുണ്ടായിരുന്നെന്ന വാദവും തെറ്റാണ്. എങ്ങനെ കെ.വി. തോമസ്, തോമസ് ആയി എന്നോര്‍ത്താല്‍ നല്ലത്. കെ.വി. തോമസ് വല്ലതും പറഞ്ഞാല്‍ പഴയ ചരിത്രം വിളിച്ചു പറയേണ്ടി വരും. കെ.വി. തോമസ് അടുത്ത് ആരുടെ അടുത്തേക്കാണ് പോകുന്നത് എന്ന് എനിക്കറിയില്ല. അവരെ സന്തോഷിപ്പിക്കാന്‍ ആണോ ബുക്ക് വില്ക്കാന് ആണോ ഇതൊക്കെ പറഞ്ഞത് എന്നറിയില്ലെന്നും പത്മജ പറഞ്ഞു.
തൃശൂരില്‍ ബിജെപിയുടെ ശക്തി കേന്ദ്രങ്ങളില്‍ വോട്ട് ചോര്‍ന്നത് അന്വേഷിക്കണ്ടേ കാര്യമാണ്. ഇക്കാര്യം പാര്‍ട്ടിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജനങ്ങള്‍ക്ക് എല്‍ഡിഎഫിനോടുള്ള ദേഷ്യമാണ് ഇത്തവണ തെരഞ്ഞെടുപ്പില്‍ കണ്ടത്. തൃശൂർ എന്റെ നാടാണെന്നും പാര്‍ട്ടി പറഞ്ഞാല്‍ ഇനിയും മത്സരിക്കുമെന്നും പത്മജ പറഞ്ഞു.



