നിർഭാഗ്യത്തിന്റെ കാർമഘങ്ങളെ വകഞ്ഞുമാറ്റി വിജയതീരമണിഞ്ഞ് ദക്ഷിണാഫ്രിക്ക. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ആസ്​ട്രേലിയയെ തറപറ്റിച്ച് കിരീടം നേടുമ്പോൾ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിന്റെ ചരിത്രത്തിൽ സുവർണലിപികളിൽ എഴുതേണ്ട ഒരു അധ്യായമാണ് ടീം ലോഡ്സിലെ പുൽമൈതാനത്ത് രചിച്ചത്. ​ 27 വർഷത്തിന് ശേഷമാണ് ദക്ഷിണാഫ്രിക്ക ഐ.സി.സി കിരീടം നേടുന്നത്.

ആസ്ട്രേലിയക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ അഞ്ച് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക ജയിച്ച് കയറിയത്. സെഞ്ച്വറി നേടിയ മാർകവും 66 റൺസെടുത്ത ക്യാപ്റ്റൻ ബാവുമയുമാണ് ദക്ഷിണാഫ്രിക്കക്കായി ജയ​മൊരുക്കിയത്. ആസ്ട്രേലിയൻ ബൗളർമാരിൽ മൂന്ന് വിക്കറ്റെടുത്ത മിച്ചൽ സ്റ്റാർക്കിനൊഴികെ മറ്റാർക്കും കാര്യമായി തിളങ്ങാനായില്ല. ലോഡ്സിൽ ഇതിനു മുൻപ് രണ്ട് തവണ മാത്രമാണ് ടെസ്റ്റിൽ 250നു മുകളിൽ വിജയലക്ഷ്യം മറികടന്നിട്ടുള്ളത്. ലോഡ്സിൽ വൻ വിജയലക്ഷ്യം മറികടക്കുന്ന മൂന്നാമത്തെ ടീമായും ദക്ഷിണാഫ്രിക്ക മാറി.

വമ്പൻ ലക്ഷ്യം മുന്നോട്ടുവെച്ച് സമ്മർദത്തലാക്കി ദക്ഷിണാഫ്രിക്കയെ അതിവേഗം പുറത്താക്കാമെന്നായിരുന്നു ഓസീസ് ടീമിന്റെ കണക്കുകൂട്ടൽ. അവരുടെ കണക്ക് കൂട്ടൽ ശരിവെച്ച് ഇന്നിങ്സിന്റെ മൂന്നാം ഓവറിൽ റയാൻ റിക്കൽറ്റനെ (6) മിച്ചൽ സ്റ്റാർക് പുറത്താക്കിയപ്പോൾ ഇന്നലത്തന്നെ ടെസ്റ്റിനു ഫലമുണ്ടാകുമെന്നുവരെ പ്രവചനങ്ങളുണ്ടായി.

എന്നാൽ, ആരാധകരെ അമ്പരപ്പിച്ച് ദക്ഷിണാഫ്രിക്കൻ ടീം തിരിച്ചുവരുന്നതാണു പിന്നീട് ക്രിക്കറ്റ് ലോകം കണ്ടത്. വിയാൻ മുൾഡറെ (27) കൂട്ടുപിടിച്ച് രണ്ടാം വിക്കറ്റിൽ 61 റൺസ് നേടിയ എയ്ഡൻ മാർക്രം ടീമിനെ കരയകയറ്റി. ബാവുമ കൂടി മാർക്രത്തിനാപ്പം ചേർന്നതോടെ ദക്ഷിണാഫ്രിക്ക വലിയ വിജയം കൈപിടിയിലൊതുക്കുകയായിരുന്നു.

നേരത്തെ ആദ്യ ഇന്നിങ്സിൽ ആസ്ട്രേലിയ 212 റൺസ് മാത്രം നേടി പുറത്താകുകയായിരുന്നു. എന്നാൽ, ഒന്നാം ഇന്നിങ്സിൽ ദക്ഷിണാഫ്രിക്ക 138 റൺസിന് പുറത്തായി. രണ്ടാം ഇന്നിങ്സിൽ 207 റൺസിന് ആസ്ട്രേലിയയെ ദക്ഷിണാഫ്രിക്ക പുറത്താക്കിയെങ്കിലും 280 റൺസ് എന്ന വിജയലക്ഷ്യം പ്രോട്ടീസ് മറികടക്കുമെന്ന് ക്രിക്കറ്റ് പണ്ഡിറ്റുകൾ വിശ്വസിച്ചിരുന്നില്ല.