മൂന്ന് വർഷത്തിലേറെയായി ഇതാദ്യമായി മോർട്ട്ഗേജ് (വീടുവായ്പ) പലിശനിരക്കുകൾ ഏറ്റവും താഴ്ന്ന നിലയിലെത്തിയതായി റിപ്പോർട്ട്. ഈ ആഴ്ച പലിശനിരക്കുകൾ വീണ്ടും കുറഞ്ഞതായി മോർട്ട്ഗേജ് വാങ്ങുന്ന സ്ഥാപനം ആയ ഫ്രെഡി മാക് വ്യക്തമാക്കി. ഫ്രെഡി മാക്കിന്റെ ഏറ്റവും പുതിയ പ്രൈമറി മോർട്ട്ഗേജ് മാർക്കറ്റ് സർവേ പ്രകാരം, 30 വർഷ കാലാവധിയുള്ള സ്ഥിര പലിശ മോർട്ട്ഗേജ് വായ്പയുടെ ശരാശരി നിരക്ക് കഴിഞ്ഞ ആഴ്ചയിലെ 6.16%ൽ നിന്ന് 6.06% ആയി കുറഞ്ഞു.

ഒരു വർഷം മുൻപ് 30 വർഷ വായ്പയുടെ ശരാശരി പലിശ 7.04% ആയിരുന്നു. 2022 സെപ്റ്റംബർ 15ന് ശേഷം ഇതാദ്യമായാണ് നിരക്ക് ഇത്രയും താഴ്ന്നത് എന്നാണ് റിപ്പോർട്ടുകൾ. അന്ന് ഇത് 6.02% ആയിരുന്നു. “കഴിഞ്ഞ ആഴ്ച അവസാനം ആണ് മോർട്ട്ഗേജ് പലിശ കുറഞ്ഞത്. ഇതിന്റെ ഫലമായി വീടുവാങ്ങാനുള്ള അപേക്ഷകളും റീഫിനാൻസിംഗ് പ്രവർത്തനങ്ങളും വർധിച്ചു. ഇത് പുതിയ വീടുവാങ്ങുന്നവർക്കും നിലവിലെ വീട്ടുടമകൾക്കും ഗുണകരമാണ്. വീടുവിപണി മെച്ചപ്പെടുകയാണ്, വിൽപ്പന സീസണിന് തയ്യാറെടുക്കുന്നു” എന്നും ഫ്രെഡി മാക്കിന്റെ ചീഫ് ഇക്കണോമിസ്റ്റ് സാം ഖാറ്റർ പറഞ്ഞു.

കഴിഞ്ഞ ആഴ്ച പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഫ്രെഡി മാക്, ഫാനി മേ എന്നീ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്ന FHFAയ്ക്ക് ഇവർ പുറത്തിറക്കുന്ന 200 ബില്യൺ ഡോളർ മൂല്യമുള്ള ബോണ്ടുകൾ വാങ്ങാൻ നിർദേശം നൽകി എന്നാണ് ലഭിക്കുന്ന വിവരം.

ആദ്യഘട്ടമായി 3 ബില്യൺ ഡോളർ മൂല്യമുള്ള ബോണ്ടുകൾ വാങ്ങാൻ ആരംഭിച്ചതായി ആണ് FHFA ഡയറക്ടർ വില്യം പൾട്ട് വ്യക്തമാക്കിയത്. വീടിന്റെ ചെലവ് ഉൾപ്പെടെ ജീവിതച്ചെലവ് കുറയ്ക്കാൻ പ്രസിഡന്റ് ട്രംപിന് സമ്മർദ്ദമുണ്ട്. കാരണം ഈ വർഷത്തെ മിഡ്‌ടേം തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ നിയന്ത്രണം നിലനിർത്താൻ റിപ്പബ്ലിക്കൻ പാർട്ടി കടുത്ത മത്സരം നേരിടുകയാണ്. അതേസമയം, വലിയ സ്ഥാപന നിക്ഷേപകർ   സിംഗിൾ ഫാമിലി ഹോമുകൾ വാങ്ങുന്നത് നിരോധിക്കണമെന്ന നിർദേശവും ട്രംപ് മുന്നോട്ടുവച്ചിട്ടുണ്ട്.

“നീണ്ട കാലമായി, ഒരു വീട് സ്വന്തമാക്കുന്നത് അമേരിക്കൻ സ്വപ്നത്തിന്റെ ഏറ്റവും വലിയ നേട്ടമായാണ് കണക്കാക്കപ്പെട്ടിരുന്നത്. കഠിനമായി പരിശ്രമിച്ചവർക്കുള്ള പ്രതിഫലമായിരുന്നു അത്. എന്നാൽ ജോ ബൈഡനും കോൺഗ്രസിലെ ഡെമോക്രാറ്റുകളും സൃഷ്ടിച്ച റെക്കോർഡ് ഉയർന്ന പണപ്പെരുപ്പം കാരണം, പ്രത്യേകിച്ച് യുവ അമേരിക്കക്കാർക്ക് ആ സ്വപ്നം കൈവരിക്കാനാകാത്തതായി മാറുകയായിരുന്നു. അതുകൊണ്ടാണ് വലിയ നിക്ഷേപ സ്ഥാപനങ്ങൾ കൂടുതൽ ഒറ്റ കുടുംബ വീടുകൾ വാങ്ങുന്നത് ഞാൻ ഉടൻ നിരോധിക്കുന്നത്. ഇത് നിയമമാക്കാൻ കോൺഗ്രസിനോടും ഞാൻ ആവശ്യപ്പെടും എന്നാണ് ട്രംപ് വ്യക്തമാക്കിയത്.