ഗുജറാത്തിൽ മുസ്ലിം ഉടമസ്ഥതയിലുള്ള ഹോട്ടലുകളുടെ ലൈസൻസ് റദ്ദാക്കിയ ഗുജറാത്ത് സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ്റെ (ജിഎസ്ആർടിസി) നടപടി വിവാദമായി. ഹിന്ദു പേരുകളുള്ളതും എന്നാൽ മുസ്ലിം ഉടമസ്ഥതയിലുള്ളതുമായ 27 ഹോട്ടലുകളുടെ ലൈസൻസാണ് ജിഎസ്ആർടിസി റദ്ദാക്കിയത്. ഇതോടെ ഈ ഹോട്ടലുകളിൽ ജിഎസ്ആർടിസി ബസുകൾ ഇനി മുതൽ നിർത്തില്ല.

വഡോദര, രാജ്‌കോട്ട്, പാലൻപൂർ, ഗോദ്ര, നദിയാദ്, അഹമ്മദാബാദ്, ഭറൂച്ച് എന്നീ ജില്ലകളിലെ 27 ഹോട്ടലുകളാണ് നടപടി നേരിട്ടത്. ഹിന്ദു ഉപഭോക്താക്കളെ ആകർഷിക്കാൻ മുസ്ലിം ഉടമസ്ഥർ ഹിന്ദു പേരുകൾ ഉപയോഗിക്കുന്നു എന്നാരോപിച്ചാണ് ലൈസൻസ് റദ്ദാക്കാനുള്ള തീരുമാനമെടുത്തതെന്നാണ് ജിഎസ്ആർടിസി നൽകുന്ന വിശദീകരണം. 

സർക്കാർ തീരുമാനത്തിനെതിരെ ശക്തമായ വിമർശനവുമായി മുസ്ലിം ബിസിനസ് ഉടമകളും സമുദായ നേതാക്കളും രംഗത്തെത്തി. ഈ നടപടി ഹിന്ദു-മുസ്ലിം സമുദായങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനുള്ള ബോധപൂർവമായ ശ്രമമാണെന്ന് അവർ ആരോപിക്കുന്നു. മുസ്ലിം സമുദായത്തെ ലക്ഷ്യമിട്ടുള്ള ഇത്തരം നടപടികൾ പ്രതിഷേധാർഹമാണെന്നും അവർ കൂട്ടിച്ചേർത്തു.

‘ഗുജറാത്തിൽ മുസ്ലിങ്ങൾക്കെതിരായ വിവേചനത്തിന്റെ മറ്റൊരു ഉദാഹരണമാണിത്. ഞങ്ങൾ എപ്പോഴും നിയമങ്ങളും ചട്ടങ്ങളും പാലിച്ചിട്ടുണ്ട്, പക്ഷേ ഇപ്പോൾ ഞങ്ങൾ മുസ്ലിങ്ങളായതുകൊണ്ട് മാത്രം ഞങ്ങളുടെ സ്ഥാപനങ്ങൾ ലക്ഷ്യമിടുന്നു’, വഡോദരയിലെ ഹോട്ടൽ ഉടമയായ മുഹമ്മദ് അസ്ലം മാധ്യമങ്ങളോട്  പ്രതികരിച്ചു. 

‘മുസ്ലിം സംരംഭകരെ അകറ്റാനും ഭയപ്പെടുത്താനുമുള്ള ഒരു ശ്രമം മാത്രമാണിത്. സ്ഥാപനങ്ങളെ പ്രത്യേക മതപരമായ അസ്തിത്വത്തിൽ പ്രവർത്തിക്കാൻ നിർബന്ധിക്കുന്നത് സമുദായങ്ങൾക്കിടയിൽ കൂടുതൽ അകൽച്ചയുണ്ടാക്കുക മാത്രമാണ് ചെയ്യുക. ഇത് സമൂഹത്തിന്റെ കെട്ടുറപ്പിനും ദോഷകരമാണ്’, പ്രമുഖ സമുദായ നേതാവ് സഫർ ആലം പറഞ്ഞു. സംഭവം ഗുജറാത്തിലെ സാമൂഹിക രാഷ്ട്രീയ രംഗത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.