ജനീവ: ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി പരിഹരിക്കാൻ ലക്ഷ്യമിട്ട് യുഎൻ രക്ഷാസമിതിയിൽ അവതരിപ്പിച്ച നിർണായക പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തതോടെ പരാജയപ്പെട്ടു. രക്ഷാസമിതിയിലെ 15 അംഗങ്ങളിൽ 11 പേർ പ്രമേയത്തെ അനുകൂലിച്ചപ്പോൾ പാക്കിസ്ഥാനും കൊളംബിയയും വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു.
പ്രമേയം പാസാക്കാൻ ആവശ്യമായ ഒൻപത് വോട്ടുകൾ ലഭിച്ചെങ്കിലും സ്ഥിരാംഗങ്ങളായ റഷ്യയും ചൈനയും തങ്ങളുടെ പ്രത്യേക അധികാരം ഉപയോഗിച്ച് ഇതിനെ അട്ടിമറിക്കുകയായിരുന്നു. ഇതോടെ ഇറാനുമായുള്ള ഏറ്റുമുട്ടലിൽ അന്താരാഷ്ട്ര തലത്തിൽ നയതന്ത്രപരമായ നീക്കം നടത്താനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയേറ്റു.
ഹോർമുസ് കടലിടുക്ക് തുറക്കാൻ സൈനിക ശക്തി ഉപയോഗിക്കാൻ അംഗരാജ്യങ്ങൾക്ക് അനുമതി നൽകുന്ന ആർട്ടിക്കിൾ ഏഴ് ഉൾപ്പെടുത്തിയാണ് പ്രമേയം ആദ്യം തയാറാക്കിയിരുന്നത്. എന്നാൽ റഷ്യയും ചൈനയും ഇതിനെ ശക്തമായി എതിർത്തതോടെ ദിവസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ സമുദ്ര വ്യാപാര പാതകളുടെ സുരക്ഷയ്ക്കായി പ്രതിരോധപരമായ രീതിയിൽ രാജ്യങ്ങൾ സഹകരിക്കണമെന്ന മിതമായ നിർദേശമാണ് വോട്ടിന് എടുത്തത്. സൈനിക നടപടി എന്ന കർശനമായ നീക്കത്തിൽനിന്ന് വിട്ടുനിന്നിട്ടും റഷ്യയും ചൈനയും പ്രമേയത്തെ പിന്തുണയ്ക്കാൻ തയാറായില്ല.
ഈ വീറ്റോയിലൂടെ തങ്ങൾ ഇറാന്റെ ശക്തരായ സഖ്യകക്ഷികളാണെന്ന് ഇരുരാജ്യങ്ങളും ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്. പ്രമേയത്തിൽ ഇറാനെതിരെയുള്ള പരാമർശങ്ങൾ അതിരൂക്ഷമാണെന്നാണ് റഷ്യയും ചൈനയും ആരോപിക്കുന്നത്. രക്ഷാസമിതിയിലെ ഈ ചേരിതിരിവ് പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ കൂടുതൽ സങ്കീർണമാക്കുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്.



