പൂര്‍ണ സമവായത്തില്‍ എത്താതെ രമേശ് ചെന്നിത്തല – വി ഡി സതീശന്‍ ചര്‍ച്ച. എന്നാല്‍, ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ് ചര്‍ച്ചയില്‍ വി ഡി സതീശന്‍ ഉറപ്പ് നല്‍കി. അന്‍വര്‍ സാദത്തിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ചെന്നിത്തല ആവര്‍ത്തിച്ചു. ഇക്കാര്യത്തില്‍ ലീഗുമായി സംസാരിച്ച ശേഷം തീരുമാനമെടുക്കുമെന്നാണ് വി ഡി സതീശന്‍ നല്‍കിയ ഉറപ്പ്. ലീഗ് വഴങ്ങി ഇല്ലെങ്കില്‍ ഐ സി ബാലകൃഷ്ണന്‍,ടി ജെ വിനോദ്, ജ്യോതികുമാര്‍ ചാമക്കാല എന്നിവരില്‍ ഒരാളെ മന്ത്രി ആക്കണമെന്നാണ് ചെന്നിത്തലയുടെ ആവശ്യം.

അതേസമയം, മന്ത്രിസഭാ രൂപീകരണത്തിന് യുഡിഎഫിലെ ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് തുടക്കമായി. മുസ്ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനം നല്‍കുമെന്നാണ് സൂചന. കേരള കോണ്‍ഗ്രസിന് ഒരു മന്ത്രിസ്ഥാനവും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും ലഭിച്ചേക്കും. എന്നാല്‍ രണ്ട് മന്ത്രിസ്ഥാനം എന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ജോസഫ് വിഭാഗം.

അതേസമയം കോണ്‍ഗ്രസ് മന്ത്രിപ്പട്ടിക ഇന്ന് തന്നെ ഉണ്ടാകും. ഹൈക്കമന്‍ഡ് അംഗീകാരത്തോടെ ഇന്ന് മന്ത്രിപ്പട്ടിക ഗവര്‍ണര്‍ക്ക് കൈമാറും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും പിസി വിഷ്ണുനാഥും കണ്ടോണ്‍മെന്റ് ഹൗസിലെത്തി. കോണ്‍ഗ്രസ് മന്ത്രി ലിസ്റ്റ് ഇന്ന് തന്നെ ഉണ്ടായേക്കുമെന്ന് സണ്ണി ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചു. കോണ്‍ഗ്രസ് മന്ത്രിമാരെ സംബന്ധിച്ച ലിസ്റ്റ് നിയുക്ത മുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനും ദീപാ ദാസ് മുന്‍ഷിയും കെസി വേണുഗോപാലുമായി ചര്‍ച്ച നടത്തി ഹൈക്കമാന്‍ഡിന് കൈമാറും.