ബലാത്സംഗ കേസില്‍ നടൻ സിദ്ദിഖിൻ്റെ മുൻകൂർ ജാമ്യാപേക്ഷയിൽ സംസ്ഥാന സർക്കാരിൻ്റെ വിശദീകരണം തേടി ഹൈക്കോടതി. ഹർജി ഈ മാസം 13ന് പരിഗണിക്കും. അന്നേ ദിവസം മറുപടി നൽകാനാണ് ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

യുവനടിയുടെ ബലാത്സംഗ ആരോപണം അടിസ്ഥാനരഹിതമെന്നാണ് മുൻകൂർ ജാമ്യാപേക്ഷയിൽ സിദ്ദിഖ് പറയുന്നത്. 5 വർഷം മുൻപ് സോഷ്യൽ മീഡിയയിൽ ഉന്നയിച്ച ആരോപണമാണ് വീണ്ടും ഉന്നയിക്കുന്നത്. അന്ന് ബലാത്സംഗം ചെയ്തെന്ന് പറഞ്ഞിരുന്നില്ല. ബലാത്സംഗ പരാതി ഇപ്പോൾ മാത്രമാണ് ഉന്നയിക്കുന്നത്. പരാതി തന്നെ അപമാനിക്കാനാണെന്നും സിദ്ദിഖ് ജാമ്യപേക്ഷയില്‍ വാദിക്കുന്നു. 

ലൈംഗിക പീഡനക്കേസിൽ മുൻകൂർ ജാമ്യഹർജിയിൽ തീർപ്പാകും വരെ അറസ്റ്റ് തടയണമെന്നാണ് സിദ്ദിഖിന്‍റെ ആവശ്യം.