ലബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇസ്രയേൽ പ്രതിരോധ സേന (IDF) നടത്തിയ ശക്തമായ ആക്രമണത്തിൽ ഹിസ്ബുള്ളയുടെ പാർലമെന്ററി വിഭാഗം തലവൻ മുഹമ്മദ് റാദ് കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പ്രമുഖ ഇസ്രയേൽ മാധ്യമമായ ജറുസലേം പോസ്റ്റാണ് വാർത്ത പുറത്തുവിട്ടത്. ഞായറാഴ്ച രാത്രി ഇസ്രയേലിന്റെ വടക്കൻ മേഖലകൾക്ക് നേരെ ഹിസ്ബുള്ള നടത്തിയ മിസൈൽ വർഷത്തിന് തിരിച്ചടിയായാണ് ഇസ്രയേൽ ലബനനിൽ വ്യോമാക്രമണം നടത്തിയത്.
ഹിസ്ബുള്ളയുടെ നിലവിലെ തലവൻ നയിം ഖാസിമാണ് തങ്ങളുടെ അടുത്ത ലക്ഷ്യമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് തിങ്കളാഴ്ച വ്യക്തമാക്കി. “ആയത്തുള്ള അലി ഖമേനിയുടെ പാത പിന്തുടരുന്നവർ നരകത്തിന്റെ ആഴങ്ങളിൽ തങ്ങളുടെ സ്ഥാനം കണ്ടെത്തും. തിന്മയുടെ അച്ചുതണ്ടിനെ പിന്തുണയ്ക്കുന്നവർക്കും ഇതേ വിധി തന്നെയായിരിക്കും,” എന്ന് കാറ്റ്സ് കൂട്ടിച്ചേർത്തു.
ഹിസ്ബുള്ളയുടെ രാഷ്ട്രീയ വിഭാഗത്തിൽ നിർണ്ണായക സ്വാധീനമുള്ള നേതാവായിരുന്നു മുഹമ്മദ് റാദ്. ഇദ്ദേഹത്തിന്റെ വധം ഹിസ്ബുള്ളയ്ക്ക് വലിയ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്. മേഖലയിൽ സംഘർഷം അതീവ ഗുരുതരമായി തുടരുകയാണ്.



