അമേരിക്കൻ ശിശുക്കളുടെ പ്രതിരോധ കുത്തിവയ്പ്പ് (Childhood Immunization) നയത്തിൽ സമൂലമായ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന സുപ്രധാന തീരുമാനത്തിനായി റോബർട്ട് എഫ്. കെന്നഡി ജൂനിയർ നിയമിച്ച വാക്സിൻ ഉപദേശക സമിതി ഇന്ന് വോട്ട് ചെയ്യും. മൂന്ന് പതിറ്റാണ്ടിലേറെയായി നവജാത ശിശുക്കൾക്ക് നൽകി വരുന്ന ഹെപ്പറ്റൈറ്റിസ് ബി വാക്സിന്റെ സമയം മാറ്റുന്നതുമായി ബന്ധപ്പെട്ടാണ് ആരോഗ്യരംഗത്ത് വലിയ ചർച്ചകൾക്ക് വഴിവെക്കുന്ന ഈ നീക്കം.

യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ (CDC) ഉപദേശക സമിതിയായ എസിഐപി (ACIP) ആണ് ഈ വിഷയത്തിൽ തീരുമാനം എടുക്കുക. കുട്ടി ജനിച്ച് 24 മണിക്കൂറിനുള്ളിൽ തന്നെ ഹെപ്പറ്റൈറ്റിസ് ബി വാക്സിന്റെ ആദ്യ ഡോസ് നൽകണമെന്ന നിലവിലെ ശുപാർശ ഒഴിവാക്കാനാണ് പുതിയ സമിതി പ്രധാനമായും ശ്രമിക്കുന്നത്. പകരം, അമ്മയ്ക്ക് വൈറസ് ബാധയില്ലെന്ന് ഉറപ്പാക്കിയ ശേഷം രണ്ട് മാസമോ അതിൽ കൂടുതലോ വൈകി വാക്സിൻ നൽകുന്ന കാര്യം പരിഗണിക്കണമെന്നാണ് സമിതിയുടെ നിർദ്ദേശം.

ആരോഗ്യ സെക്രട്ടറി റോബർട്ട് എഫ്. കെന്നഡി ജൂനിയർ ദീർഘകാലമായി വാക്സിനേഷനെതിരെ നിലപാട് എടുക്കുന്ന വ്യക്തിയാണ്. വാക്സിൻ ഷെഡ്യൂളിലെ ഈ മാറ്റങ്ങൾക്ക് കാരണമായി സമിതി അംഗങ്ങൾ മുന്നോട്ട് വെക്കുന്നത്, കുട്ടികളിലെ വാക്സിനേഷൻ ഷെഡ്യൂൾ അലർജികൾക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ടോ എന്ന സംശയമാണ്. വാക്സിനുകളും ഓട്ടിസവും തമ്മിൽ ബന്ധമുണ്ടെന്ന കെന്നഡിയുടെ തെറ്റായ വാദങ്ങളും ഈ നീക്കത്തിന് പിന്നിലുണ്ടെന്ന് ആരോഗ്യ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ, 1991-ൽ വാക്സിനേഷൻ ആരംഭിച്ച ശേഷം അമേരിക്കയിലെ കുട്ടികളിലും കൗമാരക്കാരിലുമുള്ള ഹെപ്പറ്റൈറ്റിസ് ബി കേസുകളിൽ 99 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രോഗബാധിതരായ അമ്മമാരിൽ നിന്ന് വൈറസ് പകരാനുള്ള സാധ്യത തടയുന്നതിൽ ഈ ‘ബെർത്ത് ഡോസ്’ (ജനനസമയത്തെ ഡോസ്) 90 ശതമാനം വരെ ഫലപ്രദമാണെന്ന് ശാസ്ത്രീയ പഠനങ്ങൾ പറയുന്നു. വാക്സിനേഷൻ വൈകുന്നത്, ഹെപ്പറ്റൈറ്റിസ് ബി പോലുള്ള മാരകമായ രോഗങ്ങൾ കുട്ടികളിൽ പെട്ടെന്ന് പിടിപെടാൻ കാരണമാവുകയും, അത് ഭാവിയിൽ കരൾ രോഗങ്ങൾക്കും കാൻസറിനും വഴിവെക്കുകയും ചെയ്യുമെന്ന് പ്രമുഖ ശിശുരോഗ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു

പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉൾപ്പെടെയുള്ള ചില ഉന്നത നേതാക്കളും വാക്സിൻ വൈകിപ്പിക്കുന്നതിനെ അനുകൂലിച്ചതോടെ, ആരോഗ്യരംഗത്ത് ഈ തീരുമാനം വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ. സമിതിയുടെ ശുപാർശകൾക്ക് നിയമപരമായ സാധുതയില്ലെങ്കിലും, ഇൻഷുറൻസ് കമ്പനികളുടെ കവറേജിനെ ഇത് ബാധിക്കുകയും, പല കുടുംബങ്ങൾക്കും വാക്സിൻ സ്വന്തമായി പണം കൊടുത്ത് എടുക്കേണ്ടിവരികയും ചെയ്യും. ഇത് രാജ്യത്തെ ആരോഗ്യ സുരക്ഷാ പുരോഗതിയെ പിന്നോട്ടടിക്കുമെന്നും ആരോഗ്യ വിദഗ്ദ്ധർ ആശങ്കപ്പെടുന്നു.