ഹരിയാന കുരുക്ഷേത്ര എന്‍.ഐ.ടിയില്‍ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയെ തുടര്‍ന്ന് പ്രതിഷേധം. രണ്ടാം വര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി ആണ് ജീവനൊടുക്കിയത്. ക്യാമ്പസില്‍ നിന്നുണ്ടായ മാനസിക സമ്മര്‍ദമാണ് ആത്മഹത്യകള്‍ക്ക് കാരണമെന്ന് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. ക്യാംപസില്‍ നൂറോളം വിദ്യാര്‍ഥികളാണ് എന്‍ഐടിയുടെ മുന്‍ ഗേറ്റിനടുത്ത് പ്രതിഷേധിക്കുന്നത്.

ക്യാംപസില്‍ രണ്ടാഴ്ചയ്ക്കിടെ ഉണ്ടായത് മൂന്ന് മരണങ്ങളാണെന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം. ക്യാമ്പസില്‍ നിന്നുണ്ടായ മാനസിക സമ്മര്‍ദമാണ് ആത്മഹത്യകള്‍ക്ക് കാരണമെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. മരണങ്ങള്‍ സംഭവിച്ചിട്ടും അധികൃതര്‍ നിസ്സംഗ നിലപാട് സ്വീകരിക്കുന്നുവെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.

ആറായിരത്തോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന ക്യാംപസില്‍ വിദ്യാര്‍ഥികള്‍ അക്കാദമികമായി വലിയ സമ്മര്‍ദം നേരിടുന്നുവെന്ന് വിദ്യാര്‍ഥി പ്രതിനിധി ട്വന്റിഫോറിനോട് പറഞ്ഞു. വിദ്യാര്‍ഥികളുടെ മാനസികാരോഗ്യത്തെക്കുറിച്ച് അധ്യാപകര്‍ ചിന്തിക്കുന്നുപോലുമില്ല. വിദ്യാര്‍ഥി ആത്മഹത്യയും പ്രതിഷേധങ്ങളും പുറത്തറിയാതിരിക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്. പൊലീസും ഇതിനായി ഇടപെടുന്നുണ്ടെന്നും വിദ്യാര്‍ഥി ആരോപിച്ചു.