ഇറാനുമായി നടക്കുന്ന യുദ്ധത്തിനിടെ കാണാതായ അമേരിക്കന്‍ വ്യോമസേനാംഗത്തെ സുരക്ഷിതമായി രക്ഷപ്പെടുത്തിയതില്‍ നന്ദി രേഖപ്പെടുത്തി ഹൗസ് മൈനോറിറ്റി ലീഡര്‍ ഹകീം ജെഫ്രീസ്. എന്നാല്‍ ഈ യുദ്ധം ലക്ഷ്യമില്ലാത്തതും ചെലവേറിയതുമായ ഒരു തെരഞ്ഞെടുക്കപ്പെട്ട യുദ്ധമാണെന്ന് അദ്ദേഹം വിമര്‍ശിച്ചു.

എബിസി ന്യൂസിന്റെ ദിസ് വീക്ക് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ പ്രത്യേക സേനകള്‍ വീരതയോടെ രണ്ടു യു.എസ്. എയര്‍മാനെയും രക്ഷപ്പെടുത്തിയതില്‍ ഞാന്‍ നന്ദിയുള്ളവനാണ്. അപകടകരമായ യുദ്ധമേഖലയിലുള്ള എല്ലാ സൈനികര്‍ക്കും സുരക്ഷയും ആരോഗ്യവും ലഭിക്കട്ടെ എന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. അതേസമയം, പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമായ യാതൊരു പദ്ധതിയുമില്ലാതെ, തന്ത്രപരമായ ലക്ഷ്യങ്ങളോ പുറത്തുകടക്കാനുള്ള വ്യക്തമായ മാര്‍ഗമോ ഇല്ലാതെ രാജ്യത്തെ ഈ യുദ്ധത്തിലേക്ക് നയിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇറാന്‍ ഭൂപ്രദേശത്ത് യു.എസ്. എഫ്-15 യുദ്ധവിമാനം വെടിവെച്ച് വീഴ്ത്തിയതിനെ തുടര്‍ന്ന് കാണാതായിരുന്ന പൈലറ്റിനെ യു.എസ്. സൈന്യം രക്ഷപ്പെടുത്തി. ട്രംപ് ഞായറാഴ്ച പുലര്‍ച്ചെ തന്നെ അദ്ദേഹം ”സുരക്ഷിതനാണ്” എന്നും ”ചെറിയ പരിക്കുകള്‍ മാത്രമാണുള്ളത്” എന്നും അറിയിച്ചിരുന്നു.

ജെഫ്രീസ് ഉള്‍പ്പെടെയുള്ള ഡെമോക്രാറ്റിക് നേതാക്കള്‍ ഇറാനുമായുള്ള യുദ്ധത്തെ ശക്തമായി എതിര്‍ക്കുന്ന നിലപാടിലാണ്. 2027 സാമ്പത്തിക വര്‍ഷത്തില്‍ പ്രതിരോധ ചെലവ് 1.5 ട്രില്യണ്‍ ഡോളറായി ഉയര്‍ത്തുന്ന വൈറ്റ് ഹൗസിന്റെ ബജറ്റ് നിര്‍ദേശവും അവര്‍ വിമര്‍ശിച്ചു. കൂടാതെ, യുദ്ധത്തിനായി 200 ബില്യണ്‍ ഡോളറിന്റെ അധിക ഫണ്ടിംഗിനും പെന്റഗണ്‍ കോണ്‍ഗ്രസിന്റെ അംഗീകാരം തേടിയിട്ടുണ്ട്.

”നികുതി പണത്തില്‍ ഇതിനകം തന്നെ വലിയ ചെലവ് വരുന്നു. ലഭ്യമായ വിഭവങ്ങള്‍ മതിയെന്നു തോന്നുന്നു. കോണ്‍ഗ്രസ് നികുതിദായകരുടെ പണം സൂക്ഷ്മമായി വിനിയോഗിക്കണം,” ജെഫ്രീസ് പറഞ്ഞു. ഈ യുദ്ധം സാധാരണ അമേരിക്കക്കാരുടെ ജീവിതച്ചെലവ് ഉയര്‍ത്തുകയാണെന്നും, പ്രത്യേകിച്ച് ഇന്ധനവിലയില്‍ വര്‍ധനവുണ്ടാക്കിയെന്നും അദ്ദേഹം ആരോപിച്ചു.

യുദ്ധം ആരംഭിച്ചതിനു ശേഷം, ഇറാന്‍ ഹോര്‍മൂസ് കടലിടുക്കിലൂടെ എണ്ണ കപ്പലുകളുടെ ഗതാഗതം തടഞ്ഞതോടെ അമേരിക്കയില്‍ ഇന്ധനവില ഗാലണിന് 4 ഡോളറിന് മുകളിലേക്ക് ഉയര്‍ന്നിട്ടുണ്ട്. കടലിടുക്ക് തുറക്കാത്തപക്ഷം കഠിനമായ നടപടി സ്വീകരിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം, കടലിടുക്ക് തുറക്കാന്‍ കരസേനയെ വിന്യസിക്കേണ്ട സാഹചര്യം ഉണ്ടാകാമെന്ന് സൈനിക വിദഗ്ധര്‍ പറയുന്നു. കരസേനയെ വിന്യസിക്കുന്നതിന് ജെഫ്രീസ് കടുത്ത എതിര്‍പ്പ് രേഖപ്പെടുത്തി. ”ദേശസുരക്ഷയ്ക്ക് ഗുണം ചെയ്യുമെന്ന് വ്യക്തമായ തെളിവില്ലാത്ത യുദ്ധത്തില്‍ സൈനികരെ അപകടത്തിലാക്കുന്നത് അമേരിക്കന്‍ ജനങ്ങള്‍ അംഗീകരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. നാറ്റോ കൂട്ടായ്മയില്‍നിന്ന് അമേരിക്ക പിന്മാറുമെന്ന ട്രംപിന്റെ സൂചനകളെയും ജെഫ്രീസ് വിമര്‍ശിച്ചു. കോണ്‍ഗ്രസിന്റെ അംഗീകാരമില്ലാതെ ഇത്തരം തീരുമാനങ്ങള്‍ സാധ്യമല്ലെന്നും, അത്തരത്തിലുള്ള നീക്കങ്ങള്‍ തടയപ്പെടുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.