ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നെത്തിയ 18 ലക്ഷത്തിലധികം ഹജ്ജ് തീർത്ഥാടകർ ഇന്ന് ചരിത്രപ്രസിദ്ധമായ അറഫ മൈതാനിയിൽ സംഗമിക്കും. പുണ്യനിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കാനും വിശ്വാസികളുടെ മഹാപ്രവാഹത്തെ വരവേൽക്കാനും അറഫ മൈതാനം പൂർണ്ണമായി സജ്ജമായിക്കഴിഞ്ഞു. ഹജ്ജിന്റെ പരമപ്രധാനമായ ചടങ്ങായ അറഫ സംഗമത്തിന്, ലോക മുസ്ലിംകളുടെ പ്രതിനിധികളായി ഒത്തുചേരുന്ന ഹാജിമാർ ‘ലബ്ബൈക്ക് അല്ലാഹുമ്മ ലബ്ബൈക്ക്’ എന്ന തൽബിയത്ത് മന്ത്രങ്ങളാൽ പുണ്യഭൂമിയെ ആത്മീയസാന്ദ്രമാക്കും.
ചൊവ്വാഴ്ച നമിറ പള്ളിയിൽ നടക്കുന്ന അറഫ പ്രഭാഷണത്തോടെയാണ് പ്രധാന ചടങ്ങുകൾക്ക് തുടക്കമാവുക. തിങ്കളാഴ്ച രാത്രി മുതൽ മിന താഴ്വരയിൽ തങ്ങിയ തീർത്ഥാടക ലക്ഷങ്ങൾ പുലർച്ചെയോടെ തന്നെ അറഫ മൈതാനം ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങിയിരുന്നു. ഇന്ത്യയിൽ നിന്നെത്തിയ ഒന്നേമുക്കാൽ ലക്ഷത്തോളം തീർത്ഥാടകരും ഇന്ന് അറഫ സംഗമത്തിന്റെ ഭാഗമാകും. സൂര്യാസ്തമയം വരെ ഹാജിമാർ പ്രാർത്ഥനാനിരതരായി അറഫയിൽ ചെലവഴിക്കും.



