അമേരിക്കൻ തൊഴിൽ വിസയായ എച്ച്-1ബി (H-1B), അതിന്റെ ആശ്രിത വിസയായ എച്ച്-4 (H-4) എന്നിവയ്ക്ക് അപേക്ഷിക്കുന്നവർക്കായി യുഎസ് എംബസി പുതിയ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. വിസ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കൂടുതൽ സമയമെടുക്കുമെന്നതിനാൽ അപേക്ഷകർ എത്രയും നേരത്തെ നടപടികൾ തുടങ്ങണമെന്ന് എംബസി ആവശ്യപ്പെട്ടു. ഡിസംബർ 15 മുതൽ നടപ്പിലാക്കിയ പുതിയ സുരക്ഷാ പരിശോധനകളുടെ ഭാഗമായാണ് ഈ തീരുമാനം. 

അപേക്ഷകരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉൾപ്പെടെയുള്ള ഓൺലൈൻ സാന്നിധ്യം ഇനി മുതൽ കർശനമായ പരിശോധനയ്ക്ക് വിധേയമാക്കും. ദേശീയ സുരക്ഷ മുൻനിർത്തി പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം കൊണ്ടുവന്ന പരിഷ്കാരമാണിത്. നേരത്തെ വിദ്യാർത്ഥി വിസകൾക്കും എക്സ്ചേഞ്ച് വിസകൾക്കും മാത്രമുണ്ടായിരുന്ന ഈ പരിശോധനയാണ് ഇപ്പോൾ തൊഴിൽ വിസകളിലേക്കും വ്യാപിപ്പിച്ചിരിക്കുന്നത്. ഇതുകാരണം വിസ അഭിമുഖങ്ങൾക്കും സ്റ്റാമ്പിംഗിനും വലിയ കാലതാമസമുണ്ടാകാൻ സാധ്യതയുണ്ട്. 

നിലവിൽ ഇന്ത്യയിലെ വിവിധ നഗരങ്ങളിലുള്ള യുഎസ് കോൺസുലേറ്റുകളിൽ ഡിസംബർ പകുതി മുതൽ നിശ്ചയിച്ചിരുന്ന ആയിരക്കണക്കിന് അഭിമുഖങ്ങൾ മാറ്റി വെച്ചതായാണ് റിപ്പോർട്ടുകൾ. ഇതിൽ പലതും 2026 മാർച്ച്, ഏപ്രിൽ മാസങ്ങളിലേക്കാണ് മാറ്റുന്നത്. വിസ സ്റ്റാമ്പിംഗിനായി ഇന്ത്യയിലേക്ക് മടങ്ങാനിരുന്ന പല ഐടി പ്രൊഫഷണലുകളും ഈ പുതിയ പ്രതിസന്ധിയിൽ ആശങ്കയിലാണ്.

ഗൂഗിൾ, ആപ്പിൾ, മൈക്രോസോഫ്റ്റ് തുടങ്ങിയ പ്രമുഖ ടെക് കമ്പനികൾ തങ്ങളുടെ ജീവനക്കാർക്ക് വിദേശയാത്രകൾ ഒഴിവാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. വിസ സ്റ്റാമ്പിംഗിനായി അമേരിക്കയ്ക്ക് പുറത്തുപോകുന്നവർക്ക് മാസങ്ങളോളം അവിടെ കുടുങ്ങിക്കിടക്കേണ്ടി വരുമെന്ന ഭീതിയാണ് നിലനിൽക്കുന്നത്. തങ്ങളുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ പരസ്യമായി (Public) വെക്കണമെന്നും എംബസി അപേക്ഷകരോട് നിർദ്ദേശിച്ചിട്ടുണ്ട്. പുതിയ അപേക്ഷകർക്കും വിസ പുതുക്കുന്നവർക്കും ഇത് ബാധകമാണ്. അപേക്ഷകളിൽ നൽകുന്ന വിവരങ്ങളും ഓൺലൈനിലെ വിവരങ്ങളും തമ്മിൽ പൊരുത്തക്കേടുകൾ ഉണ്ടെങ്കിൽ വിസ നിരസിക്കപ്പെടാൻ സാധ്യതയുണ്ടെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.