പുതുവത്സരാഘോഷങ്ങളുടെ മറവിൽ സോഷ്യൽ മീഡിയ വഴി നടക്കുന്ന വ്യാപകമായ സൈബർ തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശവുമായി തെലങ്കാന സൈബർ സെക്യൂരിറ്റി ബ്യൂറോ രംഗത്തെത്തി.
വാട്‌സാപ്പിലൂടെയും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും പടരുന്ന ‘ഗ്രീറ്റിംഗ് സ്കാമി’നെതിരെയാണ് അധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സുഹൃത്തുക്കളിൽ നിന്നോ പരിചിതരിൽ നിന്നോ എന്ന വ്യാജേന എത്തുന്ന ആകർഷകമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് ബാങ്ക് അക്കൗണ്ടുകൾ പൂർണ്ണമായും കാലിയാകാൻ കാരണമായേക്കാമെന്ന് പൊലീസ് വ്യക്തമാക്കി.
പുതുവത്സരാശംസകൾ നേരുന്ന ഡിജിറ്റൽ കാർഡുകൾ, ആകസ്മികമായി ലഭിക്കുന്ന സർപ്രൈസ് ഗിഫ്റ്റുകൾ, വൻകിട ബ്രാൻഡുകളുടെ പേരിൽ വാഗ്ദാനം ചെയ്യുന്ന ഓഫറുകൾ തുടങ്ങിയവയുടെ ലിങ്കുകളായാണ് തട്ടിപ്പുകാർ ഇത്തരം സന്ദേശങ്ങൾ അയക്കുന്നത്.
ഇത്തരം ലിങ്കുകളിൽ ഉപയോക്താക്കൾ ക്ലിക്ക് ചെയ്യുമ്പോൾ ഫോണുകളിലേക്ക് വ്യാജ എപികെ ഫയലുകൾ ഇൻസ്റ്റാൾ ചെയ്യപ്പെടുകയാണ് ചെയ്യുന്നത്. ഇത് വഴി ഹാക്കർമാർക്ക് ഫോണിലെ ഒടിപി, ബാങ്ക് വിവരങ്ങൾ, ഗാലറിയിലെ ചിത്രങ്ങൾ, കോൺടാക്റ്റുകൾ എന്നിവയിലേക്ക് എളുപ്പത്തിൽ പ്രവേശനം ലഭിക്കുന്നു.
ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം കവരുന്നത് കൂടാതെ, ഉപഭോക്താവിന്റെ വാട്‌സാപ്പ് അക്കൗണ്ട് തന്നെ തട്ടിപ്പുകാർ കൈക്കലാക്കാറുണ്ട്. തുടർന്ന് യഥാർത്ഥ ഉടമയാണെന്ന വ്യാജേന കോൺടാക്റ്റ് ലിസ്റ്റിലുള്ള സുഹൃത്തുക്കളോടും ബന്ധുക്കളോടും അടിയന്തര ആവശ്യങ്ങൾക്കെന്ന പേരിൽ പണം ആവശ്യപ്പെടുന്ന ‘ഇംപേഴ്‌സണേഷൻ’ തട്ടിപ്പുകളും നിലവിൽ വ്യാപകമാണെന്ന് പൊലീസ് ചൂണ്ടിക്കാട്ടുന്നു. ഇത്തരം സന്ദേശങ്ങൾ ലഭിക്കുന്നവർ പണം അയക്കുന്നതിന് മുൻപ് നേരിട്ട് വിളിച്ച് കാര്യങ്ങൾ ബോധ്യപ്പെടേണ്ടതുണ്ട്.
സൈബർ സുരക്ഷ ഉറപ്പാക്കുന്നതിനായി അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ സന്ദേശങ്ങൾ വഴി ലഭിക്കുന്ന എപികെ ഫയലുകൾ ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്യരുത്. വാട്‌സാപ്പിൽ ‘ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ’ സംവിധാനം നിർബന്ധമായും എനേബിൾ ചെയ്യണം.
ഔദ്യോഗിക ആപ്പ് സ്റ്റോറുകളിൽ നിന്ന് മാത്രം മൊബൈൽ ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യാനും ശ്രദ്ധിക്കണം. ലോട്ടറി അടിച്ചു എന്നോ കെവൈസി അപ്ഡേറ്റ് ചെയ്യണമെന്നോ ആവശ്യപ്പെട്ട് വരുന്ന സംശയകരമായ സന്ദേശങ്ങളോട് യാതൊരു കാരണവശാലും പ്രതികരിക്കരുതെന്നും അധികൃതർ നിർദ്ദേശിച്ചു.
തട്ടിപ്പുകൾക്ക് ഇരയാകുന്ന പക്ഷം സമയം പാഴാക്കാതെ ഉടൻ തന്നെ 1930 എന്ന ഹെൽപ്പ് ലൈൻ നമ്പറിലോ www(dot)cybercrime(dot)gov(dot)in എന്ന ഔദ്യോഗിക പോർട്ടലിലോ പരാതി നൽകണമെന്ന് സൈബർ സെക്യൂരിറ്റി ബ്യൂറോ അറിയിച്ചു. എത്രയും വേഗത്തിൽ പരാതി നൽകുന്നത് നഷ്ടപ്പെട്ട തുക തിരികെ ലഭിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.



