സൈബര്‍ തട്ടിപ്പുകള്‍ തടയുന്നതിന്‍റെ ഭാഗമായി ഗൂഗിള്‍ ഇന്ത്യ 13.9 ദശലക്ഷം (13,900,000) ആപ്പുകള്‍ ബ്ലോക്ക് ചെയ്തതായി റിപ്പോർട്ട്. 32 ലക്ഷത്തോളം ആന്‍ഡ്രോയ്ഡ് ഫോണുകളെയാണ് ഇതോടെ ഗൂഗിളിന് രക്ഷിക്കാനായത് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 

അതേസമയം സൈബര്‍ തട്ടിപ്പുകള്‍ക്ക് ഉപയോഗിക്കുന്ന ആപ്പുകളുടെ എണ്ണം പെരുകിയതോടെയാണ് തടയാനുള്ള നടപടികള്‍ ഗൂഗിള്‍ ഇന്ത്യ ആരംഭിച്ചത്. 2024 നവംബറില്‍ ആണ് ഇതിനായുള്ള പ്രത്യേക പൈലറ്റ് പ്രോഗ്രാം ഗൂഗിൾ ആരംഭിച്ചത്. 

ആപ്പുകളെ അതീവ സുരക്ഷിതമാക്കാന്‍ ‘എന്‍ഹാന്‍സ്‌ഡ് പ്ലേ പ്രൊട്ടക്ഷന്‍’ കൊണ്ടുവരികയായിരുന്നു ഇതിന്റെ ലക്ഷ്യം. 32 ലക്ഷം ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടിയിരുന്ന 13.9 ദശലക്ഷം ഹാനികരമായ ആപ്പുകളെയാണ് 2025 ജനുവരി 31 വരെയുള്ള കണക്കുകള്‍ അനുസരിച്ച് ഗൂഗിള്‍ ബ്ലോക്ക് ചെയ്തത്. 

സാമ്പത്തിക തട്ടിപ്പ്, ഓണ്‍ലൈന്‍ തൊഴില്‍ തട്ടിപ്പ്, ഫ്രോഡ് ഇന്‍വെസ്റ്റ്‌മെന്‍റുകള്‍, ലോണ്‍ അവസരങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് ബോധവല്‍ക്കരണം നടത്താന്‍ ഒരു ക്യാംപയിനും ഗൂഗിള്‍ ഇന്ത്യ നടത്തിയിരുന്നു. 17 കോടിയിലേറെ ഇന്ത്യക്കാരിലേക്ക് ഈ ക്യാംപയിന്‍ എത്തിച്ചേര്‍ന്നതായാണ് ഗൂഗിൾ അവകാശപ്പെടുന്നത്.

ഗൂഗിള്‍ പ്ലേ പ്രൊട്ടക്ഷനിലൂടെ മൊബൈല്‍ സ്ക്രീനുകളില്‍ ഗൂഗിള്‍ ഒരു മുന്നറിയിപ്പ് സന്ദേശം കാണിക്കുന്നു. അപകടകരമായ ട്രാന്‍സാക്ഷനുകള്‍ ബ്ലോക്ക് ചെയ്യുകയും പ്രശ്നകരമായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യുകയും ചെയ്യും. ഇപ്രകാരം നാല് കോടി മുന്നറിയിപ്പ് സന്ദേശങ്ങള്‍ കാണിച്ച ഗൂഗിള്‍ ഇന്ത്യ, ഗൂഗിള്‍ പേ വഴിയുള്ള 13,000 കോടി രൂപയുടെ ദുരൂഹ ഇടപാടുകള്‍ തടഞ്ഞു എന്നാണ് പുറത്തു വരുന്ന കണക്കുകൾ.