വാഹനാപകടങ്ങളിൽ പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലെത്തിക്കുന്നവർക്ക് കേന്ദ്രസർക്കാർ 25,000 രൂപ പാരിതോഷികം നൽകും. നിലവിൽ ഈ തുക 5000 രൂപയാണ്. പൂനെയിൽ നടന്ന ഒരു പരിപാടിയിൽ കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിൻ ഗഡ്കരി ആണ് ഇക്കാര്യം അറിയിച്ചത്.
റോഡ് സുരക്ഷാ വിഷയത്തിൽ നടൻ അനുപം ഖേറുമായുള്ള അഭിമുഖത്തിൽ, പാരിതോഷിക തുക വർധിപ്പിക്കാൻ റോഡ് ഗതാഗത മന്ത്രാലയത്തിന് നിർദ്ദേശം നൽകിയതായി നിതിൻ ഗഡ്കരി പറഞ്ഞു.
റോഡപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലോ ട്രോമാ സെൻ്ററിലോ കൊണ്ടുപോകുന്ന ഒരാൾക്ക് നിലവിലെ റിവാർഡ് തുക വളരെ കുറവാണെന്നും അദ്ദേഹം പറഞ്ഞു. റോഡപകടം നടന്ന് 1 മണിക്കൂറിനുള്ളിൽ ഇരയെ ആശുപത്രിയിൽ എത്തിച്ചാൽ, അതിനെ സുവർണ്ണ മണിക്കൂർ എന്ന് വിളിക്കുന്നു, അപ്പോൾ പരിക്കേറ്റയാളുടെ അതിജീവന സാധ്യത ഗണ്യമായി ഉയർന്നതാണ്.



