വിദേശത്തുനിന്നും ഇന്ത്യയിലേക്ക് മടങ്ങുന്ന യാത്രക്കാർക്ക് ഡ്യൂട്ടി അടയ്ക്കാതെ കൊണ്ടുവരാവുന്ന സാധനങ്ങളുടെ പരിധി ഉയർത്തിക്കൊണ്ട് ‘ബാഗേജ് നിയമങ്ങൾ 2026’ നിലവിൽ വന്നു. പുതിയ പരിഷ്‌കാരമനുസരിച്ച്, വിദേശത്ത് ഒരു വർഷത്തിലധികം താമസിച്ച് മടങ്ങുന്ന വനിതാ യാത്രക്കാർക്ക് 40 ഗ്രാം വരെയും പുരുഷന്മാർക്ക് 20 ഗ്രാം വരെയും സ്വർണ്ണാഭരണങ്ങൾ ഡ്യൂട്ടി നൽകാതെ കൊണ്ടുവരാം.

മുൻപുണ്ടായിരുന്ന മൂല്യപരിധി  ഒഴിവാക്കി, പകരം സ്വർണ്ണത്തിന്റെ തൂക്കം മാത്രമായിരിക്കും ഇനി മുതൽ  മാനദണ്ഡം. സ്വർണ്ണാഭരണങ്ങൾക്ക് മാത്രമാണ് ഈ ഇളവ് ബാധകമെന്നും സ്വർണ്ണ ബിസ്‌കറ്റുകൾക്കോ കോയിനുകൾക്കോ ഇത് ലഭിക്കില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

സ്വർണ്ണത്തിന് പുറമെ മറ്റ് വീട്ടുസാധനങ്ങൾക്കും സമ്മാനങ്ങൾക്കുമായി നൽകിയിരുന്ന ഡ്യൂട്ടി ഫ്രീ പരിധി 50,000 രൂപയിൽ നിന്നും 75,000 രൂപയായി വർദ്ധിപ്പിച്ചു. വിദേശ വിനോദസഞ്ചാരികൾക്കുള്ള പരിധി 25,000 രൂപയായും ഉയർത്തിയിട്ടുണ്ട്. കൂടാതെ, 18 വയസ്സിന് മുകളിലുള്ള യാത്രക്കാർക്ക് ഒരു ലാപ്‌ടോപ്പ് അല്ലെങ്കിൽ നോട്ട്പാഡ് തീരുവയില്ലാതെ കൊണ്ടുവരാനുള്ള സൗകര്യവും പുതിയ നിയമത്തിലുണ്ട്. 

വിമാനത്താവളങ്ങളിലെ പരിശോധനകൾ എളുപ്പമാക്കുന്നതിനായി ‘ഡിജിറ്റൽ സെൽഫ് ഡിക്ലറേഷൻ പോർട്ടൽ’ സംവിധാനവും സർക്കാർ ഏർപ്പെടുത്തുകയാണ്. ‘Atithi@Indian Customs’ മൊബൈൽ ആപ്പ് വഴിയോ ഓൺലൈൻ പോർട്ടൽ വഴിയോ യാത്രക്കാർക്ക് തങ്ങളുടെ കൈവശമുള്ള സാധനങ്ങളുടെ വിവരങ്ങൾ മുൻകൂട്ടി അറിയിക്കാം. ഇതുവഴി വിമാനത്താവളത്തിലെ നീണ്ട ക്യൂ ഒഴിവാക്കാനും രേഖകൾ പൂരിപ്പിക്കുന്നതിലെ ബുദ്ധിമുട്ടുകൾ കുറയ്ക്കാനും സാധിക്കും.