മൈസൂരു ദസറ ആഘോഷങ്ങളുടെ അനുബന്ധമായി നടന്ന ചാമുണ്ഡേശ്വരി ക്ഷേത്രത്തിലെ ‘തെപ്പോത്സവ’ത്തിൽ ബലൂൺ വിറ്റ് ഉപജീവനം കണ്ടെത്തിയിരുന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. കർണാടകയിലെ കലബുറുഗി സ്വദേശിനിയായ ബാലികയുടെ മൃതദേഹം വ്യാഴാഴ്ച രാവിലെയാണ് മൈസൂരു ദൊഡ്ഡക്കെരെ മൈതാനത്ത് കണ്ടെത്തിയത്.
ദൊഡ്ഡക്കെരെ മൈതാനത്ത് മാതാപിതാക്കൾക്കൊപ്പം താൽക്കാലിക ടെന്റിൽ താമസിച്ചു വരികയായിരുന്നു പെൺകുട്ടി. ബുധനാഴ്ച രാത്രി ചാമുണ്ഡി കുന്നുകളിലെ ചാമുണ്ഡേശ്വരി ക്ഷേത്രത്തിലെ തെപ്പോത്സവത്തിൽ പങ്കെടുത്ത ശേഷം തിരിച്ചെത്തിയ ബാലിക മാതാവിന്റെ അരികിൽ ടെന്റിൽ ഉറങ്ങാൻ കിടന്നു. പിറ്റേന്ന് രാവിലെ കുട്ടിയെ കാണാതായതോടെ വീട്ടുകാർ തിരച്ചിൽ ആരംഭിച്ചു.
ടെന്റിൽ നിന്ന് ഏകദേശം അമ്പത് മീറ്റർ മാത്രം അകലെയുള്ള ഒരു ചെളിക്കൂനക്ക് സമീപമാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറയുന്നു. ‘ലൈംഗികാതിക്രമം നടന്ന ശേഷമാണ് കൊലപാതകം നടന്നതെന്നാണ് സാഹചര്യങ്ങൾ സൂചിപ്പിക്കുന്നത്’ എന്ന് പൊലീസ് വ്യക്തമാക്കി.
സംഭവത്തെ തുടർന്ന് പൊലീസ് സംഘം, ഡോഗ് സ്ക്വാഡ്, ഫോറൻസിക് വിദഗ്ധർ എന്നിവർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. കൊലപാതകത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും, ഉടൻ പ്രതിയെ കണ്ടെത്തുമെന്നും പൊലീസ് അറിയിച്ചു.



